മാതാപിതാക്കളെയും സഹോദരിയെയും കൊന്നത് ഇഎംഐയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

ബംഗളൂരു: കെആർ പുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതിനു പിന്നിലെ കാരണം സാമ്പത്തിക തർക്കങ്ങളെന്ന് പൊലീസ്. വിവിധ ബാങ്കുകളിൽ നിന്നുള്ള വായ്പാ കുടിശ്ശികയെയും പ്രതിമാസ തിരിച്ചടവ് (ഇഎംഐ) നോട്ടീസുകളെയും ചൊല്ലിയുള്ള തർക്കമാണ് സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ ഒളിവിൽ പോയ മൂത്ത മകൾ ശ്വേത, ഇവരുടെ പങ്കാളി കെന്നത്ത് എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രതികളായ ശ്വേതയും കെന്നത്തും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ്.
വിവിധ ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശ്വേതയും കെന്നത്തും വലിയ തുകകൾ വായ്പയായി എടുത്തിരുന്നതായും ഇവരുടെ തിരിച്ചടവ് മുടങ്ങിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ശ്വേതയുടെ പേരിൽ ബാങ്കിൽ നിന്നുള്ള നോട്ടീസുകൾ രാമമൂർത്തി നഗറിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തി. ഇതേക്കുറിച്ച് സംസാരിക്കാനും സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യാനുമാണ് സോമസുന്ദറും കുടുംബവും തിങ്കളാഴ്ച രാത്രി സീഗെഹള്ളിയിലുള്ള ശ്വേതയുടെയും കെന്നത്തിന്റെയും വസതിയിലെത്തിയത്.
താമസസ്ഥലത്തു വെച്ച് വിഷയത്തെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാകുകയും തുടർന്ന് പ്രതികൾ മൂവരെയും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ മുത്തുലക്ഷ്മിയും സുപ്രിയയും വീടിനുള്ളിൽ തന്നെ മരിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ സോമസുന്ദർ പുറത്തേക്ക് ഓടിയെങ്കിലും ഗോവണിപ്പടിയിൽ രക്തം വാർന്നു വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽക്കാരാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്. മരണപ്പെടുന്നതിന് തൊട്ടുമുമ്പ്, വായ്പാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് തങ്ങൾ മകളുടെ അടുത്തെത്തിയതെന്ന് സോമസുന്ദർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.









0 comments