print edition സ്‌കൂൾ തുറന്ന് നാലുമാസം; നാഥനില്ലാ വിദ്യാലയങ്ങൾ 220

എഐ പ്രതീകാത്മകചിത്രം

ബിജോ ടോമി
Published on Sep 19, 2026, 01:13 AM | 1 min read
തിരുവനന്തപുരം : സ്‌കൂൾ തുറന്ന് നാലുമാസമായിട്ടും പ്രധാനാധ്യാപകരില്ലാതെ സംസ്ഥാനത്തെ സർക്കാർ പ്രൈമറി, ഹയർസെക്കൻഡറി സ്‌കൂളുകൾ. ആകെയുള്ള 830 ഹയർസെക്കൻഡറി സ്‌കൂളുകളിൽ 102 ഇടത്തും പ്രിൻസിപ്പൽമാരില്ല. എൽപി, യുപി സ്‌കൂളുകളിലായി 118 പ്രധാനാധ്യാപക തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. കോഴിക്കോട് ജില്ലയിൽ 19 എൽപി, യുപി സ്‌കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാത്തത്. മലപ്പുറം 18, എറണാകുളം 16, കണ്ണൂർ 13, ആലപ്പുഴ 10, പത്തനംതിട്ട ഒമ്പത്, തൃശൂർ എട്ട്, കാസർകോട്, ഇടുക്കി ഏഴുവീതം, കോട്ടയം ആറ്, വയനാട് അഞ്ച് എന്നിങ്ങനെയാണ് പ്രധാനാധ്യാപകരില്ലാത്ത സ്‌കൂളുകൾ. ആകെയുള്ള 38 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 14 ഇടത്തും ഡിഇഒമാരില്ല. എറണാകുളത്തെ നാല് വിദ്യാഭ്യാസജില്ലയിൽ മൂന്നിടത്തും മേധാവിയില്ല.
വിരമിക്കൽ ഒഴിവുകൾ നികത്താത്തതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകൾ നാഥനില്ലാക്കളരിയായത്. മുൻകാലങ്ങളിൽ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അവധിക്കാലത്ത് തന്നെ പൂർത്തിയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഇത് തകിടംമറിഞ്ഞു. മെയ് മാസത്തെ വിരമിക്കൽ ഒഴിവിലേക്ക് സ്ഥാനക്കയറ്റം നൽകാത്തതിനാൽ 944 സർക്കാർ സ്‌കൂളുകൾ പ്രധാനാധ്യാപകരില്ലാതെയാണ് അധ്യയനവർഷം തുടങ്ങിയത്. പ്രൈമറി പ്രധാനാധ്യാപക സ്ഥാനക്കയറ്റം വൈകി തുടങ്ങിയെങ്കിലും മുഴുവൻ ഒഴിവുകളും നികത്തിയില്ല. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സ്ഥാനക്കയറ്റത്തിനുള്ള പ്രൊമോഷൻ കമ്മിറ്റി ചേർന്നിട്ടുമില്ല.
ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ പൊതുസ്ഥലംമാറ്റം ഇനിയും പൂർത്തിയായില്ല. അപേക്ഷകൾ സമർപ്പിക്കുന്നതിനും പ്രൊഫൈൽ അപ്ഡേഷൻ നടത്തുന്നതിനുമുള്ള സമയപരിധി പലതവണ നീട്ടി. സ്ഥലമാറ്റ മാനദണ്ഡം പോലും പുറത്തിറങ്ങിയിട്ടില്ല. ജൂൺ ഒമ്പത് മുതൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ പക്കലാണ് ഫയൽ. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് സെൻസസിന്റെ പേരിൽ മരവിപ്പിച്ച ജില്ലാതല സ്ഥലംമാറ്റം പുനരാരംഭിച്ചത്.










0 comments