കോടിമത രണ്ടാംപാലം ഉടൻ തുറന്നേക്കും

നിർമാണം പൂർത്തിയായിട്ടും തുറന്നു കൊടുക്കാത്ത കോടിമത പുതിയ പാലം. സമീപം പഴയ പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്നു
കോട്ടയം
കോടിമത രണ്ടാംപാലത്തിന്റെ നിർമാണ ജോലികൾ അവസാന ഘട്ടത്തിലേക്ക്. സെപ്‌തംബർ അവസാനത്തോടെ പുതിയ പാലം ഗതാഗതത്തിനായി തുറക്കും. റോഡിന്റെ വശങ്ങളിലുള്ള കോൺക്രീറ്റ് പണികളും സുരക്ഷാ സംവിധാനം ഒരുക്കുന്ന ജോലികളാണ് നടക്കുന്നത്. പാലം തുറന്ന്ശേഷം പഴയ പാലത്തിന്റെ തകർന്ന ഭാഗത്തിന്റെ പുനർനിർമാണം ആരംഭിക്കാനാണ് ആലോചന. വെള്ളിയാഴ്‌ച പിഡബ്ല്യുഡി ചീഫ് എൻജിനിയർ അശോക് കുമാർ, സൂപ്രണ്ടിങ് എൻജിനിയർ റംലാബീവി, കോട്ടയം ഡിവിഷൻ ബ്രിഡ്‌ജസ് വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനിയർ റാണി വിജയലക്ഷ്‌മി തുടങ്ങിയവരുടെ നേതൃത്വത്തിൽ നിർമാണം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്‌ജസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ പാലത്തിന്റെ നിർമാണം. 15.49 കോടി രൂപയാണ് നിർമാണചെലവ്. 128 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. അതേസമയം പഴയ പാലത്തിലൂടെയുള്ള യാത്ര പൂർണമായും തടസ്സപ്പെടുത്തിയുള്ള നിർമാണം ഗതാഗതക്കുരക്കിന് കാരണമാകുമോ എന്ന ആശങ്കയുണ്ട്. അപ്രോച്ച് റോഡ് ടാറിങ് പൂർത്തിയാക്കി പാലം തുറന്നുകൊടുക്കുന്നതിനു മുൻപ് ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. രണ്ട് പാലങ്ങളിൽനിന്നുള്ള വാഹനത്തിരക്കിനൊപ്പം എംജി റോഡിൽനിന്നുള്ള തിരക്കും കൂടുന്നതോടെ ഗതാഗതക്കുരുക്ക് വർധിക്കാൻ സാധ്യതയുണ്ട്. ഒരു പാലം മാത്രമുള്ളപ്പോഴും പകൽ സമയത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പുതിയ പാലം തുറന്നുകൊടുക്കുന്നതിനൊപ്പം ട്രാഫിക് സിഗ്നൽ ലൈറ്റും സ്ഥാപിക്കുകയോ മുഴുവൻ സമയ പൊലീസ് സേവനം ലഭ്യമാക്കുകയോ വേണം.









0 comments