വയോധികൻ തീകൊളുത്തി മരിച്ച സംഭവം
print edition കടത്തനാട് സൊസൈറ്റിയിൽ 2.16 കോടിയുടെ വെട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പ്രതീകാത്മക ചിത്രം
വടകര: കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി 2,16,90,134 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ഓഡിറ്റ് ജോ. ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
സൊസൈറ്റി മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ ടി വി സുധീർ കുമാറിന്റെ വീട്ടിൽ ശനി തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹിംകുട്ടി ഹാജി (71) പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൊസൈറ്റിയിൽ നടന്ന ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. വടകര സഹകരണ സംഘം രജിസ്ട്രാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റിപ്പോർട്ട് സഹകരണ ഓഡിറ്റ് ജോ. ഡയറക്ടർക്ക് കൈമാറുകയായിരുന്നു. ഓഡിറ്റ് ജോ. ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് സൈസൈറ്റിയിൽ വൻ ക്രമക്കേട് കണ്ടെത്തിയത്. ജോ. ഡയറക്ടർ വടകര പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
സൊസൈറ്റി സെക്രട്ടറി പ്രീന, മുൻ പ്രസിഡന്റ് ടി വി സുധീർ കുമാർ, റിനീഷ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്. കരാർ ജോലികൾ വ്യാജമായി കാണിച്ചും സൊസൈറ്റിയുടെ വാഹനം അനുമതി ഇല്ലാതെ കൈമാറി പണം തട്ടി വിശ്വാസ വഞ്ചന നടത്തിയതിനുമാണ് പൊലീസ് കേ സെടുത്തത്. രണ്ടുകോടി രൂപയുടെ മുകളിലുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. സൊസൈറ്റിയിൽ നിക്ഷേപിക്കുന്ന പണത്തിന് സഹകരണ സംഘത്തിന്റെ യാതൊരു ഗ്യാരന്റിയും ഉണ്ടായിരുന്നില്ല. സൊസൈറ്റിയിൽ പണം നിക്ഷേപിച്ച നിരവധി പേർ പരാതിയുമായി അടുത്ത ദിവസങ്ങളിൽ രംഗത്ത് വരും. പൊലീസ് സ്റ്റേഷനിൽ ചിലർ വിവരങ്ങൾ കൈമാറിയിട്ടുമുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച ഇബ്രാഹിംകുട്ടിയുടെ മൃതദേഹത്തിൽ നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു. കന്നിനട ജുമാ മസ്ജിദിൽ ഖബറടക്കി.









0 comments