രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,000 കടന്നു; കേരളത്തിൽ 1679 ആക്റ്റീവ് കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 192 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 1679 ആയി. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ 5000 കടന്നു. രാജ്യത്ത് 5364 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. പഞ്ചാബിലും കർണാടകയിലും ഓരോ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലാണ് ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലായി രോഗമുക്തി നേടിയതിനെ തുടർന്ന് 4,724 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുതിയ നാല് വകഭേദങ്ങളെന്നാണ് കോവിഡ് വ്യാപനത്തിന് കാരണം എന്നാണ് പുതിയ റിപ്പോർട്ട്.
വ്യാപന ശേഷി കൂടുതലാണെങ്കിലും പുതിയ വകഭേദത്തിന് തീവ്രത കുറവാണെന്നാണ് വിദഗ്ധർ പറയുന്നത്. ഓക്സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു.









0 comments