വെള്ളക്കെട്ടിൽ ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്... എലിപ്പനി പ്രതിരോധ ഗുളിക നിർബന്ധമായും ഉപയോഗിക്കണമെന്ന് അധികൃതർ

തിരുവനന്തപുരം : വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. ജനകീയ ആരോഗ്യകേന്ദ്രങ്ങൾ, നഗര ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ സൗജന്യമായി ലഭിക്കും. എലി, കന്നുകാലികൾ, നായ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിൽ കാണപ്പെടുന്ന ലെപ്ടോസ്പൈറ ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. രോഗവാഹകരായ ജീവികളുടെ മൂത്രം കലർന്ന വെള്ളത്തിലോ ചെളിയിലോ ഈർപ്പമുള്ള മണ്ണിലോ സമ്പർക്കമുണ്ടായാൽ ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിക്കും.
കഠിനമായ പനി, തലവേദന, പേശിവേദന (പ്രത്യേകിച്ച് കാൽവണ്ണയിലെ പേശികളിൽ), വയറുവേദന, ഛർദ്ദി, കണ്ണിൽ ചുവപ്പുനിറം, മഞ്ഞപ്പിത്തം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, പ്ലംബർമാർ, പെയിന്റർമാർ, കെട്ടിട നിർമാണത്തൊഴിലാളികൾ, മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവർ, മലിനജലത്തിലിറങ്ങുന്നവർ എന്നിവർക്ക് എലിപ്പനി ബാധിക്കാൻ സാധ്യത കൂടുതലായതിനാൽ കൈയുറകളും കാലുറകളും ധരിക്കണം. ശരീരത്തിൽ മുറിവുകളുള്ളവർ മലിനജലത്തിൽ ഇറങ്ങുകയോ മണ്ണിൽ ജോലി ചെയ്യുകയോ ചെയ്യരുത്.










0 comments