ലൈംഗിക പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകുർ ജാമ്യഹർജി മാറ്റി

രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം പ്രശോഭ് സി വത്സൻ (ഇടത്), പ്രശോഭ് സി വത്സൻ (വലത്)
കൊച്ചി: ലെെംഗികപീഡനം നടത്തിയ കേസിൽ കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭാ കൗൺസിലറുമായ എം പ്രശോഭിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 19ന് പരിഗണിക്കാൻ മാറ്റി. ദളിത് യുവതിയെ ജോലി വാഗ്ദാനംചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. പരാതിയിൽ ജാമ്യഹർജിയെ എതിർത്ത് മറുപടി സമർപ്പിക്കാൻ പരാതിക്കാരിക്ക് സമയം അനുവദിച്ചു. ഹർജിയിൽ കോടതി നേരത്തേ പരാതിക്കാരിക്ക് നോട്ടീസയച്ചിരുന്നു. ജസ്റ്റിസ് എം എ അബ്ദുൾ ഹക്കീമാണ് ഹർജി പരിഗണിച്ചത്.
മുൻകൂർ ജാമ്യാപേക്ഷ മണ്ണാർക്കാട് സ്പെഷ്യൽകോടതി തള്ളിയതിനെത്തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. യുവതിയുടെ പരാതിയിൽ പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളടക്കം ചുമത്തിയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്.
ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ പാലക്കാട്ടെത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭഛിദ്ര മരുന്ന് കഴിക്കാൻ നിർബന്ധിച്ചു. എംഎൽഎ, എംപി എന്നിവരുമായി നല്ല ബന്ധമാണെന്ന് പറയുകയും അവരുമായി നിൽക്കുന്ന ഫോട്ടോ ഇയാൾ കാണിച്ചുതന്നതായും പരാതിയിൽ പറയുന്നു. നഗരസഭയിലെ 24 –ാം വാർഡ് കൗൺസിലറാണ് പ്രശോഭ്. രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന വാർഡുകൂടിയാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ഏഴ് കോൺഗ്രസ് ഭാരവാഹികൾ രാജിവച്ചിരുന്നു. രാഹുൽ ജയിൽമോചിതനായി പാലക്കാട്ട് വന്നപ്പോൾ സ്വീകരണമൊരുക്കിയതും പ്രശോഭായിരുന്നു.










0 comments