ad
Deshabhimani

‘നിവർന്നുനിന്ന് വിളിച്ചുപറഞ്ഞ് മോന്തയ്ക്ക് ചവിട്ടിയനിമിഷം അവൾ ജയിച്ചതാണ്, അവന്റെ മുഖം പഴയപോലെ ആയിട്ടില്ല’

sara joseph.jpg

സാറാ ജോസഫ്‌ ഫോട്ടോ: രാജേഷ്‌ ചാലോട്‌

വെബ് ഡെസ്ക്

Published on Dec 08, 2025, 07:46 PM | 1 min read

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്ക് പിന്നാലെ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനെന്നും വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരമെന്നും സാറാ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ!

വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം!

തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺ കുട്ടി അവൻ്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ , hello ,ആ നിമിഷം ജയിച്ചതാണവൾ!

പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം.സത്യത്തിൻ്റെ ജ്വലനമാണത്.

ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണിവർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.

അവൾക്കൊപ്പം.

കോടതിവിധി തള്ളിക്കളയുന്നു .


നടിയെ ആക്രമിച്ച കേസിൽ ഒന്നു മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ്‌ വിധിച്ചത്. എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടു. പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജീഷ്‌, എച്ച്‌ സലിം (വടിവാൾ സലിം), പ്രദീപ്‌ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, അന്യായ തടങ്കല്‍, തെളിവുനശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്‌. ഇതിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.


2017 ഫെബ്രുവരി 17ന് തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ, ഓടുന്ന വാഹനത്തിലാണ്‌ നടി ആക്രമിക്കപ്പെട്ടത്‌. അക്രമികൾ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി. പൊലീസിന്റെ അതിവേഗ അന്വേഷണത്തിൽ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ ഉടൻ പിടികൂടി. തുടർന്ന്‌ ദിലീപിനെ ഗ‍ൂഢാലോചനക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണനടപടികള്‍ ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. ഡിവൈഎസ്‌പി ബൈജു പ‍ൗലോസാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home