രക്ഷാകവചം ഒരുക്കാതെ കെഎസ്ഡിപി
print edition മരുന്ന് ഉൽപ്പാദനം കുറച്ചു


ഫെബിൻ ജോഷി
Published on Jun 24, 2026, 12:00 AM | 1 min read
ആലപ്പുഴ: പകർച്ചവ്യാധി വ്യാപനത്തിൽ കേരളം നട്ടംതിരിയുമ്പോൾ മരുന്നുനിർമാണ പൊതുമേഖല സ്ഥാപനത്തെ തകർക്കാൻ യുഡിഎഫ് സർക്കാർ. സർക്കാർ ആശുപത്രികൾക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്ന കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ (കെഎസ്‌ഡിപി) യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഉൽപ്പാദനം കുറച്ചു.
പത്തുവർഷത്തിനിടെ എൽഡിഎഫ് സർക്കാർ നടത്തിയ വികസനത്തിൽ സ്ഥാപനത്തിന്റെ വാർഷിക ഉൽപ്പാദനശേഷി 14,400ലക്ഷം ഗുളികകളും 3,600ലക്ഷം കാപ്‌സ്യൂളുകളും 120ലക്ഷം വയൽ ഇൻജക്ഷൻ മരുന്നുകളും 13.8ലക്ഷം കുപ്പി ദ്രാവകമരുന്നുകളുമായി ഉയർന്നു. സാമ്പത്തിക വർഷമാരംഭിച്ച് രണ്ടുമാസത്തിനിടെ 117.18 ലക്ഷം ഗുളികകളും 118.57 ലക്ഷം ക്യാപ്‌സ്യൂളുകളും അരലക്ഷം വയൽ ഇൻജക്ഷൻ മരുന്നുകളും 30ലക്ഷം ബോട്ടിൽ ദ്രാവകമരുന്നുകളും മാത്രമാണ് കെഎസ്‌ഡിപിയിൽനിന്ന് നൽകിയത്.
സംസ്ഥാനത്തിന് ആവശ്യമായ മരുന്ന് നൽകാൻ എൽഡിഎഫ് സർക്കാർ മാർച്ചിൽ കെഎസ്‌ഡിപിക്ക് ഓർഡർ കൊടുത്തു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ഒരുമാസമായിട്ടും ഡയറക്ടർ ബോർഡ് രൂപീകരിക്കാത്തതിനാൽ ഉൽപ്പാദനം മന്ദഗതിയിലായി. പൊതുമേഖലാ സ്ഥാപനത്തെ തകർത്ത് കുത്തകകൾക്ക് ആരോഗ്യരംഗത്തേക്ക് കടന്നുവരാൻ പരവതാനി വിരിക്കുകയാണ് യുഡിഎഫ് സർക്കാർ. സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന പാരസെറ്റമോൾ ഗുളികകളുടെ അസംസ്കൃതവസ്തു വില കിലോയ്ക്ക് 240 രൂപയിൽനിന്ന് 420 രൂപയായി ഉയർന്നു. പ്രധാന ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിൻ, നോർഫ്ലോക്‌സിൻ, ഡോക്‌സിസൈക്ലിൻ എന്നിവയുടെ അസംസ്‌കൃത വസ്‌തുക്കൾക്കും വൻതോതിൽ വില വർധിച്ചു. അസിത്രോമൈസിന്റെ അസംസ്‌കൃത വസ്‌തുവിന്റെ വില 10,699രൂപയിൽനിന്ന് 12,900രൂപയായും നോർഫ്ലോക്സസിന്റെ വില 2,390ൽനിന്ന് 3,240രൂപയായും വർധിച്ചു. ജീവിതശൈലീ രോഗമരുന്നുകളുടെ നിർമാണച്ചെലവും കുതിച്ചു. ഉയർന്ന രക്തസമ്മർദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംലോഡിപിൻ ബെസിലേറ്റിന്റെ വില 2,540 രൂപയിൽനിന്ന് 3,500 രൂപയായി. പ്രമേഹത്തിനുള്ള ഗ്ലൈമിപിറൈഡിന്റെ വില 14,800രൂപയിൽനിന്ന് 16,900ആയി. പാക്കിങ് സാമഗ്രികളുടെ വിലയും വർധിച്ചു.










0 comments