ad
Deshabhimani

വേനലിൽ അഗ്നിബാധാ സാധ്യത ഉയരും; സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ്

KUWAIT FIRE FORCE
വെബ് ഡെസ്ക്

Published on Jun 24, 2026, 07:31 PM | 1 min read

കുവൈത്ത് സിറ്റി: വേനൽക്കാലത്ത് ഉയരുന്ന താപനിലയും വൈദ്യുതി ഉപകരണങ്ങളുടെ വർധിച്ച ഉപയോഗവും അഗ്നിബാധാ സാധ്യത ഉയർത്തുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അമിത വൈദ്യുതി ലോഡ്, തകരാറായ വയറിംഗ്, വൈദ്യുതി ഉപകരണങ്ങൾ ദീർഘനേരം പ്രവർത്തനക്ഷമമായി വിടുന്നത് എന്നിവയാണ് തീപിടിത്തങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്ത് ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറും ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു, വേനൽക്കാലത്ത് ഉയരുന്ന താപനിലയും എയർ കണ്ടീഷണർ ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങളുടെ അമിത ഉപയോഗവും അപകടസാധ്യത വർധിപ്പിക്കാമെന്നും അതിനാൽ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുതി വയറിംഗും എയർ കണ്ടീഷൻ യൂണിറ്റുകളും നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് പരിപാലിക്കണം, ഒരു പ്ലഗിലോ പവർ പോയിന്റിലോ അമിതഭാരം നൽകുന്നത് ഒഴിവാക്കണം, തീപിടിത്തത്തിന് ഇടയാക്കാവുന്ന വസ്തുക്കൾ ചൂട് ഉറവിടങ്ങളിൽ നിന്ന് അകലെ സുരക്ഷിതമായി സൂക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഫയർ ഫോഴ്‌സ് മുന്നോട്ടുവച്ചത്. വീടുകളിലും സ്ഥാപനങ്ങളിലും പുക അലാറങ്ങളും അഗ്നിശമന ഉപകരണങ്ങളും സ്ഥാപിച്ച് അവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ളവർക്ക് വ്യക്തമായ ഒഴിപ്പിക്കൽ പദ്ധതി തയ്യാറാക്കി വെക്കണമെന്നും, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും, വൈദ്യുതി ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറുകളും ഉപയോഗിക്കുമ്പോൾ സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് ആവശ്യപ്പെട്ടു.

അപകടങ്ങൾ കുറയ്ക്കാനും ജീവനും സ്വത്തിനും നാശനഷ്ടം ഒഴിവാക്കാനും മുൻകരുതലാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് അഗ്നിബാധാ അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും, അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ 112 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫയർ ടീമുകൾ അതിവേഗം സ്ഥലത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home