ബിജെപി നേതൃത്വത്തോട് 'പോടാ പുല്ലേ' എന്ന് പറയാത്തത് ജയിപ്പിച്ചവരെ ഓർത്ത്; തുറന്നടിച്ച് ആർ ശ്രീലേഖ

ആർ ശ്രീലേഖ, വി വി രാജേഷ്, രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ
തിരുവനന്തപുരം: മേയർ സ്ഥാനം നഷ്ടമായതിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം തുടർന്ന് ആർ ശ്രീലേഖ. മേയർസ്ഥാനം വാഗ്ദാനംചെയ്തതുകൊണ്ടാണ് മത്സരിച്ചത്. ഒടുവിൽ രാജേഷിനുവേണ്ടി നേതൃത്വം തഴഞ്ഞെു. ബിജെപി നേതൃത്വത്തോട് 'പോടാ പുല്ലേ' എന്ന് പറഞ്ഞ് ഇറങ്ങി ഒടാത്തത് ജയിപ്പിച്ചവരെ ഓർത്തിട്ടാണെന്നും ശ്രീലേഖ പറഞ്ഞു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ.
'തെരഞ്ഞെടുപ്പിന് ഇറങ്ങിയത് കൗൺസിലർ ആകാൻ മാത്രമല്ല, മേയറാകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് മത്സരിച്ചത്. എല്ലാ മാധ്യമങ്ങളുടെ ചർച്ചയും അത്തരത്തിലായിരുന്നു. അവസാന നിമിഷംവരെയും പ്രതീക്ഷിച്ചു. ഇത് അംഗീകരിക്കുന്നു. രാഷ്ട്രീയം ആകുമ്പോൾ ഓരോരുത്തരുടെയും താൽപ്പര്യത്തിന് അനുസരിച്ചാണല്ലോ'– വിഷമം മറച്ചുവെക്കാതെ ശ്രീലേഖ പറഞ്ഞു.
നേരത്തെയും മേയർ പദവി ലഭിക്കാതിരുന്നതിന്റെ അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടപ്പിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ അധികാരമേൽക്കൽ ചടങ്ങ് പൂർത്തിയാകും മുൻപ് ശ്രീലേഖ സ്ഥലംവിട്ടിരുന്നു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേൽക്കുന്നതിനിടയിലാണ് ശ്രീലേഖ ഇറങ്ങിപോയത്.
ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് മേയർ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചത്. ആർ ശ്രീലേഖയെ മേയറാക്കുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും പാർടിക്കുള്ളിലെ കടുത്ത എതിർപ്പിനെത്തുടർന്ന് അവരെ ഒഴിവാക്കുകയായിരുന്നു. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപി കൗൺസിലർമാർക്കിടയിൽ വലിയ ഭിന്നത നിലനിന്നിരുന്നു. ആർഎസ്എസ് വിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കിയതോടെയാണ് വി വി രാജേഷിന് നറുക്കുവീണത്.
ശ്രീലേഖയെ അനുനയിപ്പിക്കാൻ നിയമസഭാ സീറ്റുൾപ്പടെ വമ്പൻ വാഗ്ദാനങ്ങളാണ് ബിജെപി നൽകിയിരുന്നത്. കേന്ദ്ര തലത്തിൽ പദവി ഉറപ്പുനൽകാനും നീക്കങ്ങളുണ്ടായിരുന്നു.










0 comments