വ്യാജ ഐഡികളിൽ താമസം; ഇരിക്കൂർ കുഞ്ഞാമിന വധക്കേസ് പ്രതികളെ മധ്യപ്രദേശില്‍ നിന്നും പിടികൂടിയത് അതിസാഹസികമായി

അറസ്റ്റിലായ പ്രതികള്‍
കണ്ണൂർ: ഇരിക്കൂറിൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പത്തു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ണൂർ ക്രൈം ബ്രാഞ്ച് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നാണ് പിടികൂടിയത്. 2016 ഏപ്രിൽ 30-ന് സിദ്ദിഖ് നഗർ എന്ന സ്ഥലത്ത് താമസിക്കുകയായിരുന്ന 60 വയസ്സുള്ള കുഞ്ഞാമിന എന്ന സ്ത്രീയെ കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്ന ഡൽഹി സ്വദേശികളായ പർവീൺ ബാനു (55) സക്കീന ഫാത്തിമ (32) എന്നിവരെ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
വസ്ത്ര വ്യാപാരികളെന്ന വ്യാജേന യുവതിയുടെ അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രണ്ടരപ്പവൻ മാലയും വളയും പണവും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ വ്യാജ രേഖകൾ ഉപയോഗിച്ച് ക്വാർട്ടേഴ്‌സ് വാടകയ്ക്ക് എടുത്താണ് ഇവർ താമസിച്ചിരുന്നത്.
കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. 2016-ൽ ഇരിക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2024-ലാണ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ആന്ധ്രാപ്രദേശിലെ ഓംഘോൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ കുറ്റകൃത്യം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവർ കേരളത്തിലെത്തിയത്.
ഏഴ് ഭാഷകൾ സംസാരിക്കാൻ പ്രാവീണ്യമുള്ള ഇവർ കണ്ണൂരിനെ കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി എന്നീ സ്ഥലങ്ങളിലും താമസിച്ച് വരികയായിരുന്നു.
ഡി.വൈ.എസ്.പി സുധീർ കല്ലൻ, എസ്.ഐമാരായ അബ്ദുൽ റഹൂഫ്, ഗിരീഷ്, സുധീഷ്, എ.എസ്.ഐ മഞ്ജുള എന്നിവരടങ്ങിയ സംഘം മധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.










0 comments