പെരുമ്പളം പാലം 'പ്രൊജക്റ്റ് ഓഫ് ദ് ഇയർ'; ഊരാളുങ്കലിന് മൂന്ന് പിഎംഐ അവാർഡുകൾ

തിരുവനന്തപുരം: പ്രൊജക്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) കേരള ചാപ്റ്ററിന്റെ ‘സോഷ്യൽ പ്രൊജക്റ്റ് ഓഫ് ദ് ഇയർ’ അവാർഡ് ഊരാളുങ്കൽ സൊസൈറ്റി ആലപ്പുഴ ജില്ലയിൽ നിർമിച്ച പെരുമ്പളം പാലത്തിന്. മറ്റു രണ്ടു വിഭാഗങ്ങളിൽ ഊരാളുങ്കൽ രണ്ടാം സമ്മാനവും നേടി. നിർമാണമേഖലയിലെ ഹരിത അടിസ്ഥാനസൗകര്യ പ്രൊജക്റ്റ് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ ചെല്ലാനത്തു ടെട്രാപോഡ് ഉപയോഗിച്ചു നടത്തിയ തീരസംരക്ഷണപദ്ധതിയും വൻകിടപദ്ധതികൾക്കുള്ള പ്രൊജക്റ്റ് ഓഫ് ദ് ഇയർ വിഭാഗത്തിൽ ഭാരത്മാല പദ്ധതിയിൽ ദേശീയപാത 17ലെ തലപ്പാടി– ചെങ്കള ആറുവരിപ്പാതയുമാണ് റണ്ണറപ്പായത്. പ്രൊജക്ട് മാനേജ്മെൻ്റിലെ മികവിനു നൽകുന്നതാണ് പിഎംഐ അവാർഡ്.
പെരുമ്പളം പദ്ധതിക്കുള്ള അവാർഡ് ആദർശ് മാത്തനും ജസ്ലാൽ പി ആറിനും വേണ്ടി സായൂജ് രവീന്ദ്രനും പി ചിപ്പിയും ഏറ്റുവാങ്ങി. ചെല്ലാനം പദ്ധതിയുടെ പുരസ്കാരം അഷിൻ പ്രകാശ്, സി വി ഷിതുൽ എന്നിവരും തലപ്പാടി – ചെങ്കള പദ്ധതിയുടേത് എം നാരായണനും സി ജിഷ്ണുയും സ്വീകരിച്ചു.

ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് കരുതിയ പെരുമ്പളം പാലവും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് യാഥാർഥ്യമായത്. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിലാണ് പാലം നിർമിച്ചത്. കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളംപാലം കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.
കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. ഒറ്റപ്പെടലിന്റെ തീരാദുരിതംപേറിയ ജനതയ്‌ക്ക് പുതുജീവിതം സമ്മാനിക്കുന്നതും പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിലും പരിസരത്തും വിനോദസഞ്ചാര വികസനം സാധ്യമാക്കുന്നതാണ് സർക്കാരിന്റെ അഭിമാന പദ്ധതി. നിയമക്കുരുക്കുകൾ ഉൾപ്പെടെയുള്ള വെല്ലുവിളി അതിജീവിച്ചാണ് പാലം യാഥാർഥ്യമാക്കിയത്. 10000ൽപ്പരം മാത്രമുള്ള പെരുമ്പളത്തുകാർക്കായി 100 കോടിയിലേറെ ചെലവിട്ട് പാലം നിർമിച്ചത് കേരളവികസന ചരിത്രത്തിൽ സുപ്രധാനമായി.










0 comments