ad
Deshabhimani

ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി: സിപിഐ എം

LIFE MISSION.jpg
വെബ് ഡെസ്ക്

Published on May 22, 2026, 05:27 PM | 2 min read

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ എം. രാഷ്‌ട്രീയ പ്രേരിതവും, ജനവിരുദ്ധവുമായ ഈ നടപടിയില്‍ നിന്ന്‌ പിന്മാറിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.


അഞ്ച്‌ ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ്‌ ലൈഫ്‌ മിഷന്‍. ഒരു ലക്ഷത്തിലേറെ വിടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്‌. ഇതോടൊപ്പം മുന്‍ഗണന ക്രമത്തില്‍ അടുത്ത ഘട്ടത്തില്‍ വീട്‌ ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട്‌ ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്‌. ഇവര്‍ക്ക്‌ പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്‌. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകര്‍ക്കുന്ന നടപടിയാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.


അടച്ചുറപ്പുള്ള വീട്‌ ഓരോ മനുഷ്യന്റെയും അവകാശമാണ്‌. അതുറപ്പാന്‍ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്‌, 20 ലക്ഷത്തിലധികം പേര്‍ സ്വന്തം വീടെന്ന അഭിമാന ബോധത്തോടെ ഇന്ന്‌ ജീവിക്കുന്നത്‌. ഇത്തരം വീടുകളില്‍ ചാപ്പകുത്തണമെന്ന കേന്ദ്ര നിര്‍ദേശത്തെയും തള്ളിയാണ്‌ കേരളം ഈ അഭിമാനനേട്ടം കൈവരിച്ചത്‌. ബ്രാന്‍ഡിംഗ്‌ ഉള്‍പ്പെടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച്‌ ലൈഫ്‌ മിഷനെ അട്ടിമറിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരുമാണ്‌ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്‌. അതിന്റെ തുടര്‍ച്ചയായി പദ്ധതി തന്നെ ഇല്ലാതാക്കാനാണ്‌ യുഡിഎഫ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌.


നിശ്ചിതമായ മാനദണ്ഡങ്ങള്‍ പ്രകാരം അപേക്ഷ ക്ഷണിച്ച്‌, ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്‍പ്പെടെ പ്രത്യേക പരിഗണന നല്‍കി, ഗ്രാമസഭകളും പഞ്ചായത്തുകളും ചര്‍ച്ച ചെയ്‌താണ്‌ ലൈഫ്‌ ഗുണഭോക്താക്കളെയും മുന്‍ഗണന ക്രമവും അന്തിമമാക്കിയത്‌. ഇത്‌ അനുസരിച്ചാണ്‌ തദ്ദേശ സ്ഥാപനങ്ങള്‍ വീടുകള്‍ അനുവദിക്കുന്നത്‌. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്‌ ഈ പ്രക്രിയ. 2017ലെ അപേക്ഷകരില്‍ ഭൂമിയുള്ള മുഴുവന്‍ ആളുകള്‍ക്കും വീട്‌ നല്‍കാനായി. ലൈഫ്‌ രണ്ടാം ഘട്ട പട്ടികയിലെ അപേക്ഷകര്‍ക്കുള്ള വീടുകളാണ്‌ ഇപ്പോള്‍ നല്‍കുന്നത്‌.


മാര്‍ച്ച്‌ ആദ്യം വരെ ലൈഫ്‌ മിഷന്‍ വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00,364 വീടുകളാണ്‌ പൂര്‍ത്തിയായിരുന്നത്‌. ശേഷിക്കുന്ന 1,03,682 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത്‌ സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയര്‍ന്ന തുക ഏറ്റവുമധികം ആളുകള്‍ക്ക്‌ നല്‍കിയതും കേരളമാണ്‌. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ 6 ലക്ഷം രൂപയും, ജനറല്‍ വിഭാഗത്തിന്‌ നാല്‌ ലക്ഷം രൂപയുമാണ്‌ കേരളം നല്‍കുന്നത്‌.


ലൈഫ്‌ മിഷനൊപ്പം മറ്റ്‌ മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണ്‌. കേരളത്തിലെ പച്ചപ്പ്‌ തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമുള്ള ഹരിത കേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായുള്ള ആര്‍ദ്ര കേരള മിഷന്‍ എന്നിവ പിരിച്ചുവിടാനുള്ള നീക്കം യുഡിഎഫിന്റെ കപട രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമാണ്‌. കേരളം കൈവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളെയും നേട്ടങ്ങളെയുമാകെ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home