യുഡിഎഫ് സർക്കാരിന്റെ അഴിമതി തുറന്നുകാട്ടി; സഭ പ്രക്ഷുബ്ധം, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന്റെ മറവിൽ യുഡിഎഫ് സർക്കാർ നടത്തുന്ന കോടികളുടെ അഴിമതിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ജനങ്ങളെ കൊള്ളയടിച്ച് സ്വകാര്യ മദ്യമുതലാളിമാരെ സഹായിക്കുന്ന ജനദ്രോഹ നയത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. സർക്കാരിന്റെ അഴിമതി മുഖം സഭയിൽ തുറന്നുകാട്ടിയ എൽഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ശേഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
കെഎൻ ബാലഗോപാൽ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തില്‍ മദ്യം ഒഴുക്കുന്നതിനുള്ള നയപരിപാടികളുടെ ഭാഗമാണ് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്ന് കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ മദ്യക്കമ്പനിയായ ബക്കാർഡിക്ക് കോടികളുടെ ലാഭമുണ്ടാക്കാനാണ് വി ഡി സതീശൻ സർക്കാരിന്റെ ഈ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ തുറന്നടിച്ചു. സാധാരണക്കാർക്കോ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്കോ വേണ്ടിയുള്ളതല്ല ഈ നികുതിയിളവ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2023-ൽ ബക്കാർഡി കമ്പനി നൽകിയ അപേക്ഷയിൽ ഇടത് സർക്കാർ തീരുമാനം എടുത്തിരുന്നില്ല. എന്നാൽ മെയ് 21-ന് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തയുടൻ, ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ഏഴ് ഉദ്യോഗസ്ഥർ ചേർന്ന് ശരവേഗത്തിലാണ് ഈ ഫയൽ തീർപ്പാക്കിയതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഈ കള്ളക്കളി ചർച്ച ചെയ്യാൻ വി ഡി സതീശൻ സർക്കാരിന് ഭയമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്പീക്കറുടെ നടപടി. അടിയന്തര പ്രമേയം പരിഗണിക്കാത്ത സാഹചര്യത്തിൽ അതിന്റെ വിശദാംശങ്ങളെക്കുറിച്ച് പറയാൻ സാധിക്കില്ലെന്നാണ് സ്പീക്കർ പറഞ്ഞത്. അഴിമതിയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്ന ഭീതിയിലാണ് ഭരണപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടിയത്. തുടർന്ന് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷം, സർക്കാരിന്റെ ജനവിരുദ്ധ അഴിമതി നയങ്ങളോട് ഒത്തുതീർപ്പില്ലെന്ന് പ്രഖ്യാപിച്ച് സഭ ബഹിഷ്കരിക്കുകയായിരുന്നു.










0 comments