സർക്കാർ നീക്കം പെൻഷൻ ഇല്ലാതാക്കാൻ: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ക്ഷേമപെൻഷൻ സമ്പ്രദായം ദുർബലപ്പെടുത്താനും ക്രമേണ ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് സർക്കാരിന്റെ പുതിയ ഉത്തരവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ. ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. 62 ലക്ഷംപേർ ക്ഷേമപെൻഷൻ വാങ്ങുന്നതിൽ 25 ലക്ഷത്തിലധികംപേർ മാത്രമാണ് ഡിബിടി സമ്പ്രാദയത്തിലൂടെ പെൻഷൻ വാങ്ങുന്നത്. ബാക്കിയുള്ളവരിൽ ബാങ്കുകളിൽപോയി പെൻഷൻ വാങ്ങാൻ കഴിയാത്ത ലക്ഷക്കണക്കിനുപേരുണ്ട്.
പാവപ്പെട്ടവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ഇല്ലാതാക്കാനല്ല, പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന് വാഗ്ദാനംനൽകി അധികാരത്തിൽ വന്നവർ ശ്രമിക്കേണ്ടത്. പെൻഷൻ വർധിപ്പിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നിടത്താണ് ഉള്ളതുപോലും ഇല്ലാതാക്കുന്നതിലേക്ക് നീങ്ങുന്നത്. നേരത്തെ പോസ്റ്റ് ഓഫീസ് വഴി പെൻഷൻ വിതരണംചെയ്യാൻ ശ്രമിച്ചിരുന്നു. കൃത്യമായി ആളുകൾക്ക് കിട്ടാത്തതുകൊണ്ടാണ് സഹകരണ ബാങ്ക് വഴി കൊടുക്കാൻ തീരുമാനിച്ചത്. ആധാർ ലിങ്ക് ചെയ്യുന്നതിന് നേരത്തെ തീരുമാനം എടുത്തിട്ടുണ്ട്. ഓരോ വർഷവും ഇത് പുതുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പറയുന്ന കാര്യങ്ങളെല്ലാം നേരത്തെ നടപ്പായതാണ്.
മുമ്പ് ഗ്യാസ് സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കിയിരുന്നു. ആദ്യ മാസങ്ങളിൽ സബ്‌സിഡി നൽകി. ക്രമേണ അതില്ലാതായി. ക്ഷേമപെൻഷൻ കാര്യത്തിലും ഇതാകും അനുഭവം. ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നത് ക്രമക്കേട് തടയാനാണെന്ന് പറയുന്നത് എലിയ പേടിച്ച് ഇല്ലം ചുടുന്നതുപോലെയാണ്. ഒറ്റപ്പെട്ട ക്രമക്കേടുകളുണ്ടെങ്കിൽ അതില്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. ബാങ്കുവഴിയായാലും ക്രമക്കേടിന് സാധ്യതയുണ്ട്. പോരായ്മകൾ പരിഹരിച്ച് നിലവിലുള്ള രീതി തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.










0 comments