നടന്നത് ജനാധിപത്യ ധ്വംസനം; മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ലീഗ് നടത്തിയ സമ്മർദം ശരിയായില്ലെന്ന് ജി സുകുമാരൻ നായർ

ജി സുകുമാരൻ നായർ
തിരുവനന്തപുരം: ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതെന്നും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് നടത്തിയ സമ്മർദം ശരിയായില്ലെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമ്മര്‍ദം ചെലുത്തിയവരില്‍ ഘടകകക്ഷികളിൽ ഏറ്റവും നിർണായകമായി നിന്നത് മുസ്ലീം ലീഗാണ്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ ലീഗ് നടത്തിയ സമ്മർദം ശരിയായില്ല. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിലും ഇതേ സമ്മർദം തന്നെ ഉണ്ടാകുമല്ലോ. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗത്തിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. ഇവിടെ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല'.
മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി സതീശന്‍ യോഗ്യനാണോ എന്ന ചോദ്യത്തിന്
മുഖ്യമന്ത്രിയാകാൻ മുന്ന് പേരും യോഗ്യരാണ് എന്നാണ് സുകുമാരൻ നായർ മറുപടി നല്‍കിയത്. അതേസമയം, ഘടകകക്ഷികളുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
'ഘടകകക്ഷികളുടെ അഭിപ്രായമാണ് നോക്കുന്നതെങ്കിൽ പിന്നെ എംഎൽഎമാരുടെ ഭൂരിപക്ഷം അനുസരിച്ചാണ് തീരുമാനമെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഘടകകക്ഷികൾ അവർ എവിടെന്നോ കൊണ്ടുവന്ന വോട്ടാണോ? ഈ വോട്ടെക്കെ തന്നെയല്ലേ ഇത്. അത് വാങ്ങിച്ചിരിക്കുമ്പോൾ കോൺഗ്രസിനെ അതിന്റെ സ്വാതന്ത്ര്യത്തിന് അനുവദിക്കണമായിരുന്നു.
നല്ല നാളേക്കായി വിഡി സതീശൻ നയിക്കുമെന്നത് സാദിക്കലി തങ്ങളുടെ വിശ്വാസമാണ്. ഞങ്ങളുടെ ആരുടെയും വിശ്വാസമല്ല. ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്. മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ എല്ലാ തരത്തിലും മുന്നിൽ നിൽക്കുന്ന ആളെ വേണമായിരുന്നു പരിഗണിക്കേണ്ടത്. സതീശൻ നയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ജനങ്ങളുടെ എണ്ണം ആരാണെടുത്തത്. അങ്ങനെയാണെങ്കിൽ അതിന്റെ ഭൂരിപക്ഷം വേണ്ടേ? കോൺഗ്രസിന്റെ കീഴ് വഴക്കങ്ങള്‍ തെറ്റിച്ചത് കൊണ്ടാണ് എൻഎസ്എസ് ഈ കാര്യങ്ങൾ പറയുന്നത്. ഇടതുപക്ഷം അത് തെറ്റിക്കാതെ അവരുടെ രീതിയിൽ പോകുന്നു'.
സാമൂഹികനീതി നടപ്പാക്കുമെന്ന ചോദ്യത്തിന് സാധ്യത കുറവാണ് എന്നാണ് ജി സുകുമാരൻ മറുപടി പറഞ്ഞത്. 'ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊന്നും എൻഎസ്എസ് പ്രതികരിച്ചിരുന്നില്ല. വർഗീയത രൂക്ഷമായ ഭാവത്തിൽ വന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിച്ചത്. വ്യക്തിപരമായി പറഞ്ഞാൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ', ജി സുകുമാരൻ നായർ പ്രതികരിച്ചു.










0 comments