സഹായവുമായെത്തി മോഷ്ടിച്ചത് 71 പവൻ സ്വർണം; ട്രെയിൻ യാത്രക്കാരെ കൊള്ളടിച്ച നാലംഗ സംഘം പിടിയിൽ

ഷൊർണൂർ: ട്രെയിൻ യാത്രക്കാരുടെ ബാഗിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ. ഹരിയാന സ്വദേശികളായ ദിൽബാഗ് (63), ജിതേന്തർ (43), മനോജ്കുമാർ (36), രാജേഷ് (43) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടിയത്. നവംബർ 13ന് ചെന്നൈ – മംഗളൂരു ട്രെയിനിൽ രണ്ട് ബാഗിൽനിന്ന് 71 പവനാണ് പ്രതികൾ മോഷ്ടിച്ചത്.
ചെന്നൈയിൽനിന്ന് പട്ടാമ്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് കാഞ്ചിപുരം ഗോകുൽ നഗറിൽ സതീദേവിയുടെ ബാഗിൽനിന്ന് പതിനേഴേകാൽ സ്വർണാഭരണമാണ് മോഷ്‌ടിച്ചത്. ബന്ധുവീട്ടിലെ കല്യാണത്തിനായാണ് സതീദേവിയും ഭർത്താവ് വാസുദേവൻ നായരും പട്ടാമ്പിയിൽ എത്തിയത്. കല്യാണ വീട്ടിലെത്തി ബാഗുകൾ തുറന്ന് നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഡിസംബർ അഞ്ചിന് ഷൊർണൂർ റെയിൽവേ പൊലീസിൽ ദമ്പതികൾ പരാതി നൽകി. ട്രെയിനിൽനിന്ന് ബാഗ് പ്ലാറ്റ്ഫോമിലേക്ക് ഇറക്കിവയ്ക്കാൻ മൂന്നുപേർ സഹായിച്ചതായി ദമ്പതികൾ മൊഴിനൽകി. സമാന കേസിൽ മുമ്പ് അറസ്റ്റിലായ പ്രതികളുടെ ഫോട്ടോ കാണിച്ചതോടെയാണ് പ്രതികളെ മനസ്സിലായത്.
ഇതേ ട്രെയിനിൽ കോഴിക്കോട്ടിൽനിന്നും മറ്റൊരു യാത്രക്കാരന്റെ ബാഗിൽനിന്ന് അമ്പത്തിമൂന്നര പവൻ സ്വർണം മോഷ്ടിച്ചിരുന്നു. കോഴിക്കോട് പൊലീസ് നാലുപേരെയും അന്ന് രാത്രിയോടെ മഡ്ഗോണിൽവച്ച് പിടികൂടി സ്വർണം വീണ്ടെടുത്തു. 11ന് കോഴിക്കോട് എത്തി ഷൊർണൂർ റെയിൽവേ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. പ്രതികളെ റിമാൻഡ് ചെയ്‌തു. റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യു, ഹരിദാസ്, ശശി, നാരായണൻ, ആർപിഎഫ് സ്ക്വാഡ് അംഗങ്ങളായ അജിത്‌കുമാർ, രജീഷ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.










0 comments