കാട്ടാന ആക്രണത്തിൽ മരണം; പ്രതിഷേധവുമായി നാട്ടുകാർ

മാനന്തവാടി: രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ രണ്ടുജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നട്ടുകാർ. വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചതിന് പിന്നാലെയാണ് ആശുപത്രിയ്ക്ക് മുന്നിൽ മൃതദേഹം മാറ്റാൻ അനുവദിക്കാതെ ബന്ധുകളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചത്.
കാട്ടിക്കുളം പുളിമൂട്‌കുന്ന് മിച്ചഭൂമിയിലെ രാജുവാണ്(65) കൊല്ലപ്പെട്ടത്. ബുധൻ രാവിലെ പത്തോടെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ് മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജു പകൽ രണ്ടോടെയാണ് മരിച്ചത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനപാലകരുടെ നേതൃത്വത്തിൽ തുരത്തുന്നതിനിടെയാണ് തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന രാജുവിനെ ആക്രമിച്ചത്.
കഴിഞ്ഞ 26ന് മേപ്പാടി കള്ളാടിയിൽ യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഭർത്താവിനൊപ്പം മേപ്പാടി–ചൂരൽമല റോഡിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്പോഴായിരുന്നു ആക്രമിച്ചത്. 16 ദിവസത്തിനിടെ ജില്ലയിൽ രണ്ടുപേരുടെ ജീവനാണ് കാട്ടാനയെടുത്തത്.










0 comments