മൂന്നു ദിവസം ഡിജിറ്റൽ അറസ്റ്റിലാക്കി: ദമ്പതികൾക്ക് 38 ലക്ഷം നഷ്ടമായി

ആലപ്പുഴ: അനധികൃതമായി മൊബൈൽ സിം കാർഡ് എടുത്തെന്നും കുഴൽപണ ഇടപാട് നടത്തിയെന്നും കേസ് രജിസ്റ്റർ ചെയ്‌തെന്നും ഭീഷണിപ്പെടുത്തി ദമ്പതികളെ മൂന്നു ദിവസം ഡിജിറ്റൽ അറസ്റ്റിലാക്കി പണം തട്ടി. വള്ളികുന്നം സ്വദേശിനിയായ 64 വയസുകാരിക്കും ഭർത്താവിനുമാണ് 38 ലക്ഷം നഷ്ടമായത്.
ഫെബ്രുവരി 22ന് പകൽ രണ്ടിന് മുംബൈ പൊലീസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് തട്ടിപ്പുകാർ വിളിച്ചത്. കള്ളപ്പണ ഇടപാടിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും അക്കൗണ്ടിലെ പണം കള്ളപ്പണമല്ലെന്നു തെളിയിക്കൻ പണം അയച്ചു നൽകാനും ആവശ്യപ്പെട്ടു. പരിശോധനയ്ക്കുശേഷം പണം തിരികെ നൽകാമെന്നാണ് തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്. 25ന് രണ്ടുതവണയായി 19 ലക്ഷം രൂപ വീതം അയച്ചു നൽകി.
പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ അറിയിച്ച് പണം തിരികെ ലഭ്യമാക്കാൻ നടപടികൾ ആരംഭിച്ചതായി സൈബർ പൊലീസ് അറിയിച്ചു.










0 comments