print edition കെ സുധാകരന്റെ സ്ഥാനാർഥിത്വം; ഡിസിസി ഓഫീസിൽ കൈയാങ്കളി

കെ സുധാകരൻ സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹം വന്നതിനെത്തുടർന്ന് കണ്ണൂർ ഡിസിസി ഓഫീസിനു മുമ്പിൽ പടക്കം പൊട്ടിച്ചാഘോഷിക്കുന്ന സുധാകരൻ അനുകൂലികൾ

സ്വന്തം ലേഖകൻ
Published on Mar 20, 2026, 01:32 AM | 1 min read
കണ്ണൂർ: കെ സുധാകരന്റെ സ്ഥാനാർഥിത്വത്തെച്ചൊല്ലി ഡിസിസി നേതൃയോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും. സുധാകരന്റെ അനുകൂലികളും വിരുദ്ധരുമാണ് ഏറ്റുമുട്ടിയത്. വാക്കേറ്റം രൂക്ഷമായതോടെ ഓഫീസിന് സമീപമുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ ഉൾപ്പെടെ ഗേറ്റിന് പുറത്തേക്ക് തള്ളിമാറ്റി വാതിലുകൾ അടച്ചു.
കെ സുധാകരന് സ്ഥാനാർഥിത്വം നിഷേധിച്ചാൽ പ്രതിഷേധിക്കാനും ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്താനും തയ്യാറായി രണ്ടുംകൽപ്പിച്ചാണ് സുധാകരപക്ഷം എത്തിയത്. സുധാകരൻ രാവിലെ വാർത്താസമ്മേളനം വിളിക്കുമെന്നും കോൺഗ്രസിനോട് തെറ്റിപ്പിരിഞ്ഞുവെന്നും ചാനലുകൾ ബ്രേക്കിങ് ന്യൂസ് നൽകിയതോടെ അനുയായികൾ കണ്ണൂരിൽ ഡിസിസി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു. ഒത്തുചേർന്നവർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിനെതിരെയും വി ഡി സതീശനെതിരെയും സണ്ണി ജോസഫിനെതിരെയും മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി.
അതിനിടെ സുധാകരന് സീറ്റ് നൽകിയതായി ചില ചാനലുകളിൽ വാർത്ത വന്നു. ഇതോടെ അനുയായികൾ ഡിസിസി ഓഫീസിന് മുന്നിൽ പടക്കംപൊട്ടിച്ച് ആഘോഷിച്ചു. സുധാകരനെ വാനോളം പുകഴ്‌ത്തിയായിരുന്നു ആഘോഷം. രാത്രി വൈകിയെത്തുന്ന സുധാകരനെ വിമാനത്താവളം മുതൽ സ്വീകരിച്ച് ആനയിക്കുമെന്നും റോഡ് ഷോ നടത്തുമെന്നും അനുകൂലികൾ ചാനലുകളോട് പറഞ്ഞു.
ഇൗ സമയത്തെല്ലാം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ ഓഫീസിന് അകത്തുണ്ടായിരുന്നു. ‘ജീവൻ വേണേൽ ജീവൻ തരാം, രക്തം വേണേൽ രക്തം തരാം’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ഓഫീസിന് മുന്നിൽ പ്രകോപനം സൃഷ്ടിച്ചപ്പോൾ കൈയേറ്റം ഭയന്ന് മാർട്ടിൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിക്കാൻപോലും പുറത്തിറങ്ങിയില്ല. മേയർ പി ഇന്ദിര, മുൻ മേയർ ടി ഒ മോഹനൻ തുടങ്ങിയ നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുധാകൻ അനുകൂലികൾ പ്രതികരിച്ചത്.










0 comments