കൈക്കൂലി കേസിൽ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

തിരൂർ: ആയുർവേദിക് വെൽനസ് സെന്ററിന്റെ ലൈസൻസിന് കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർകൂടി അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി വി വിനോദ് കുമാറിനെ (47)യാണ് മലപ്പുറം വിജിലൻസ് സംഘം അറസ്റ്റുചെയ്തത്.
തിരൂർ ഏഴൂർ റോഡിൽ കന്മനം സ്വദേശി ആരംഭിച്ച ആയുർവേദിക് വെൽനെസ് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. നഗരസഭയിലെ താൽക്കാലിക വാച്ച്‌മാനും യൂത്ത് ലീഗ് നേതാവുമായ ഷിഹാബുദ്ദീൻ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് എന്നിവരെ വിജിലൻസ് സംഘം കഴിഞ്ഞ ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.
തുടർ അന്വേഷണത്തിലാണ് വിനോദ് കുമാർ ഉൾപ്പെട്ട വിവരം ലഭിച്ചത്. വിനോദ് കുമാർ പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിന് 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിൾ പേവഴിയും വാങ്ങിയതായി കണ്ടെത്തി. വിനോദ് കുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.










0 comments