പൊള്ളക്കടയിൽ അടിപ്പാത നിര്‍മാണം അടിതെറ്റി

പുല്ലൂര്‍ പൊള്ളക്കടയിലെ അടിപ്പാത നിര്‍മാണം അടിതെറ്റി. പണി പൂര്‍ത്തിയാകാത്തതിനാല്‍ നാട്ടുകാർക്ക് ഇതുവഴിയുള്ള സഞ്ചാരവും നിഷേധിച്ചു. പണി വൈകിപ്പിച്ച ദേശീയപാത കരാര്‍ കന്പനിയായ മേഘയുടെ നടപടിക്കെതിരെ നാട്ടുകാര്‍ സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ അടിപ്പാത നിര്‍മാണം അവസാനഘട്ടത്തിലെത്തിയപ്പോൾ മുന്നറിയിപ്പില്ലാതെ പണി നിർത്തിവയ്‌ക്കുകയായിരുന്നു. സര്‍വീസ് റോഡ് നിര്‍മാണവും പാതിവഴിയിലാണ്. പൊള്ളക്കടയില്‍ കിഴക്കുഭാഗത്ത് അടിപ്പാതയോടുചേര്‍ന്ന് സര്‍വീസ് റോഡിനുവേണ്ടിയെടുത്ത കുഴിയും നികത്തിയില്ല. ഇതിലൂടെ നടക്കാൻ നിലവിൽ ചെറിയ വഴി മാത്രമാണുള്ളത്. ശ്രദ്ധിച്ചില്ലെങ്കിൽ അടിതെറ്റി കുഴിയിലാകും. മഴ കനത്തതോടെ വഴിയില്‍നിന്ന് കുഴിയിലേക്ക് മണ്ണിടിഞ്ഞുവീഴുന്നുണ്ട്. വശത്തെ മണ്ണിടിഞ്ഞ് കുഴിയുടെ വിസ്തൃതികൂടി വഴിതന്നെ ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്. കിഴക്കുഭാഗത്ത് നിവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സമീപത്ത് കച്ചവട സ്ഥാപനങ്ങളുമുണ്ട്. വീടുകളിലേക്കും കടകളിലേക്കും പോകുന്നവര്‍ ഉപയോഗിക്കുന്ന പ്രധാനവഴിക്ക് സമീപമാണ് കുഴിയെന്നതിനാല്‍ ഏതുസമയത്തും അപകടം സംഭവിക്കാം. കുഴിയില്‍ മഴവെള്ളം നിറഞ്ഞാല്‍ കുട്ടികളുൾപ്പെടെയുള്ളവർക്ക് ഭീഷണിയാകും. മഴ പെയ്യുന്പോള്‍ കുഴിയിലെ വെള്ളം അടിപ്പാതയിലൂടെ പടിഞ്ഞാറുവശത്തുകൂടി പുറത്തേക്കൊഴുകുന്നുണ്ട്. തുടര്‍ച്ചയായി കനത്ത മഴപെയ്താല്‍ പടിഞ്ഞാറുഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടാകും. ഇത് ഇവിടുള്ള കുടുംബങ്ങള്‍ക്കും ഭീഷണിയാണ്.









0 comments