വിവാദ സിൻഡിക്കറ്റിന്റെ പ്രഥമ യോഗം
കുസാറ്റിൽ ഓണാഘോഷത്തിന് വെട്ട്

കളമശേരി: കുസാറ്റിൽ ഓണാഘോഷ പരിപാടികൾ വെട്ടിക്കുറച്ച് വിവാദ സിൻഡിക്കറ്റിന്റെ പ്രഥമ യോഗം. 14ന് ചേർന്ന യോഗത്തിലാണ് ഓണാഘോഷങ്ങൾ ഒറ്റദിവസം മാത്രമായി നടത്തണമെന്ന് തീരുമാനിച്ചത്. സർവകലാശാലയിലെ വിവിധ വകുപ്പുകളും സംഘടനകളും ഓരോ ദിവസങ്ങളിലായി സൗകര്യങ്ങൾക്കനുസരിച്ചാണ് ഇതുവരെ ആഘോഷം സംഘടിപ്പിച്ചിരുന്നത്. ഇനിമുതൽ ആഘോഷം എന്ന് നടത്തണമെന്ന് സർവകലാശാല തീരുമാനിക്കും. ജീവനക്കാർ വിവിധ ദിവസങ്ങളിലായി ഉച്ചഭക്ഷണ സമയത്ത് കല–കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും നടപടി തടസ്സമാകുമെന്ന ആശങ്കയുണ്ട്.
യുഡിഎഫ് സർക്കാർ പുതിയ സിൻഡിക്കറ്റ് പ്രഖ്യാപിച്ചപ്പോൾതന്നെ വലിയ വിവാദമായിരുന്നു. നിശ്ചിത യോഗ്യതയില്ലാതെ ചിലർ നിയമനം നേടിയെന്ന് ആക്ഷേപമുണ്ടായി. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് സിൻഡിക്കറ്റ് യോഗം ചേർന്നത്. സർവകലാശാലയിലെ അടിയന്തരവും ഗൗരവമേറിയതുമായ വിഷയങ്ങൾ പരിഗണിക്കേണ്ട ഘട്ടത്തിലാണ് അജൻഡയ്ക്ക് പുറത്തുള്ള വിഷയമെടുത്ത് തീരുമാനം അടിച്ചേൽപ്പിക്കുന്നത്. ഓണാഘോഷം നിയന്ത്രിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നും അധ്യാപകരെയും ജീവനക്കാരെയും വിദ്യാർഥികളെയും പ്രകോപിപ്പിച്ച് സർവകലാശാലയിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.










0 comments