ലോകകപ്പ് ഫൈനലിലെ സംഘർഷം: അർജന്റീന താരങ്ങൾക്കെതിരെ കടുത്ത നടപടി

photo: Getty Images
ന്യൂയോർക്ക് : ലോകകപ്പ് ഫൈനൽ മത്സരത്തിനുശേഷമുണ്ടായ അനിഷ്ട സംഭവങ്ങളിൽ അർജന്റീന യുടെ താരങ്ങൾക്ക് വിലക്കുൾപ്പടെയുള്ള ശിക്ഷാ നടപടികൾ. ഫൈനലിനുശേഷം എതിർ താരങ്ങൾക്ക് നേരെ കടുത്ത ആക്രമണം നടത്തിയതിനാണ് ഫിഫ അച്ചടക്ക സമിതി ശിക്ഷ വിധിച്ചത്. സ്പൈനെതിരായ ഫൈനലിൽ തോൽവി (1-0) വഴങ്ങിയതിനു പിന്നാലെയാണ് ശിക്ഷയ്ക്ക് ഇടയാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.
മധ്യനിര താരം ലിയാൻഡ്രോ പരേഡസിന് 10 മത്സരങ്ങളിലും നാഹുവൽ മോളിനയ്ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് ഏർപ്പെടുത്തി. പരേഡസിനും മോളിനയ്ക്കും വിലക്കിന് പുറമേ 90,000 ഡോളർ (ഏകദേശം 75 ലക്ഷത്തിലധികം രൂപ) വീതം പിഴയും ചുമത്തിയിട്ടുണ്ട്.
സ്പാനിഷ് താരം ഗാവി, അർജന്റീനയുടെ തിയാഗോ അൽമാഡ എന്നിവർക്ക് ഒരു മത്സരത്തിൽ വിലക്കും 30,000 ഡോളർ പിഴയും വിധിച്ചു. അർജന്റീന കോച്ചിംഗ് സ്റ്റാഫ് അംഗം റോബർട്ടോ അയാലയ്ക്ക് മൂന്ന് മത്സരങ്ങളിൽ വിലക്കും 30,000 ഡോളർ പിഴയുമുണ്ട്. അന്താരാഷ്ട്ര മത്സരങ്ങൾക്കാണ് ഈ വിലക്ക് നടപ്പാവുക.
കൂടാതെ അർജന്റീന ഫുട്ബോൾ അസോസിയേഷന് 3,21,000 ഡോളർ പിഴയും ഫിഫ ചുമത്തി. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് ശേഷം ബ്രിട്ടീഷ് അധീനതയിലുള്ള ഫാക്ക്‌ലാന്റ് ദ്വീപുകളിൽ അർജന്റീനയ്ക്ക് പരമാധികാരമുണ്ടെന്ന് കാണിക്കുന്ന ബാനർ ഉയർത്തിയതിനും, കാണികളുടെ വംശീയ അധിക്ഷേപങ്ങൾക്കും, ടീമിന്റെ മോശം പെരുമാറ്റത്തിനുമാണ് എഎഫ്എക്കെതിരെ നടപടി.
ഇതിൽ 1,00,000 ഡോളർ വംശീയതയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാനും നിർദ്ദേശിച്ചു. അടുത്ത രണ്ട് ഹോം മത്സരങ്ങളിൽ അർജന്റീനയുടെ സ്റ്റേഡിയം ശേഷിയുടെ 50 ശതമാനം കാണികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും ഫിഫ വ്യക്തമാക്കി.









0 comments