പാലത്തായി പോക്‌സോ കേസ്: ബിജെപി നേതാവിന് ജാമ്യം ലഭിച്ചത് യുഡിഎഫ് ഒത്തുകളിയിൽ

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അധ്യാപകൻ പത്മരാജന് ജാമ്യം ലഭിച്ചത് യുഡിഎഫ് സർക്കാർ ഒത്തുകളിയുടെ ഭാഗമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് പൊലീസ് കുറ്റമറ്റ രീതിയിൽ അന്വേഷിച്ച് തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിച്ചതിനാൽ പ്രതിക്ക് കടുത്തശിക്ഷതന്നെ കോടതി നൽകിയതായിരുന്നു. എന്നിട്ടും ഇപ്പോൾ ഭരണമാറ്റമുണ്ടായി, യുഡിഎഫ് സർക്കാർ അധികാരമേറ്റ് മാസങ്ങൾക്കുള്ളിലാണ് ആർഎസ്‌എസ് നേതാവായ പ്രതിക്ക് പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചത്.
ആർഎസ്‌എസ് നയം പിന്തുടരുന്ന സംസ്ഥാന സർക്കാർ ഇടപെടലില്ലാതെ പ്രൊസിക്യൂഷൻ ഇത്രയും പ്രമാദമായ ഒരു കേസിനെ ലാഘവ ബുദ്ധിയോടെ സമീപിക്കില്ല എന്നത് വ്യക്തമാണ്. പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിയാനാകില്ല. നേരത്തെ ഇക്കാര്യത്തിൽ സിപിഐ എമ്മിനും അന്നത്തെ എൽഡിഎഫ് സർക്കാരിനുമെതിരെ വിഷലിപ്‌തമായ പ്രചാരണം നടത്തുകയും രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി തെറ്റിദ്ധാരണപരത്തുന്ന വാർത്തകളും നട്ടാൽകുരുക്കാത്ത നുണകളും പ്രചരിപ്പിക്കുകയുംചെയ്‌ത മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഇക്കാര്യത്തിൽ എന്ത് മറുപടിയാണ് പറയാനുള്ളതെന്നും അദ്ദേഹം പ്രസ്‌താവനയിൽ ചോദിച്ചു.








0 comments