ad
Deshabhimani

അഞ്ച് വർഷത്തിന് ശേഷം വീണ്ടും അടിയന്തര സാഹചര്യം; എറിക്സന്റെ രക്ഷകനായി ശരീരത്തിനുള്ളിലെ 'ഐസിഡി' ഷോക്ക് ബോക്സ്

Christian Eriksen ICD

ക്രിസ്റ്റ്യൻ എറിക്സൻ | Photo Credit: Getty Images

വെബ് ഡെസ്ക്

Published on Jun 09, 2026, 03:23 PM | 2 min read

ഒഡെൻസ് (ഡെന്മാർക്ക്): കഴിഞ്ഞ ഞായറാഴ്ച യുക്രെയ്‌നെതിരായ സൗഹൃദ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ സുഖം പ്രാപിച്ചുവരുന്നതായി റിപ്പോർട്ട്. മത്സരം നടന്ന ഒഡെൻസിലെ ആശുപത്രിയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച 34-കാരനായ മിഡ്ഫീൽഡർ ഉടൻ തന്നെ ആശുപത്രി വിടുമെന്നാണ് സൂചനകൾ.


കൃത്യം അഞ്ച് വർഷം മുൻപ് യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ എറിക്സന് ഹൃദയസ്തംഭനം സംഭവിച്ചിരുന്നു. അന്ന് 13 മിനിറ്റോളം നീണ്ട അടിയന്തര വൈദ്യസഹായത്തിനൊടുവിലാണ് താരത്തിന്റെ ജീവൻ രക്ഷിക്കാനായത്.


അതിനുപിന്നാലെയാണ് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന 'ഐസിഡി' എന്ന ഉപകരണം എറിക്സന്റെ ശരീരത്തിൽ ഘടിപ്പിച്ചത്. ഇത്തവണ മൈതാനത്ത് വെച്ച് താരം കുഴഞ്ഞുവീണപ്പോൾ ഈ ഉപകരണം കൃത്യമായി പ്രവർത്തിച്ചതാണ് ജീവൻ രക്ഷിച്ചതെന്ന് ഡെന്മാർക്ക് ടീം ഡോക്ടർ മോർട്ടൻ ബോസെൻ സ്ഥിരീകരിച്ചു.


മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് ജർമ്മൻ ക്ലബ്ബായ വോൾവ്സ്ബർഗിന്റെ താരം കൂടിയായ എറിക്സൻ നെഞ്ചിൽ കൈവെച്ച് മൈതാനത്തേക്ക് വീണത്. ഉടൻ തന്നെ ഇരുടീമിലെയും കളിക്കാർ താരത്തിന് ചുറ്റും സുരക്ഷാ വലയം തീർത്തു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ബോധം തിരിച്ചുകിട്ടിയ താരം സ്വന്തം കാലിൽ നടന്ന് ആംബുലൻസിലേക്ക് കയറുകയായിരുന്നു. തുടർന്ന് മത്സരം ഉപേക്ഷിച്ചു.


എന്താണ് ഐസിഡി? അതിന്റെ ശാസ്ത്രം എങ്ങനെ?


കഴുത്തിന്റെ എല്ലിന് താഴെ ഇടതുവശത്തായി ഘടിപ്പിക്കുന്ന ഒരു ചെറിയ ഉപകരണമാണ് ഐസിഡി. ഹൃദയമിടിപ്പിൽ അപകടകരമായ വേഗതയോ വ്യതിയാനങ്ങളോ ഉണ്ടാകുമ്പോൾ, മസ്തിഷ്കത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും രക്തയോട്ടം നിലയ്ക്കുന്നതിന് മുൻപായി ഈ ഉപകരണം സ്വയം പ്രവർത്തിച്ചു തുടങ്ങും.


പ്രവർത്തനം: ഹൃദയമിടിപ്പിൽ അസാധാരണമായ വേഗത കണ്ടെത്തുമ്പോൾ, ഇത് ഹൃദയത്തിലേക്ക് നിയന്ത്രിത വൈദ്യുത തരംഗങ്ങൾ അയയ്ക്കുന്നു. ഇതിനെ 'ഓവർഡ്രൈവ് പേസിങ്' എന്ന് വിളിക്കുന്നു.


ഷോക്ക് ട്രീറ്റ്‌മെന്റ്: ആവശ്യമെങ്കിൽ ചെറിയൊരു വൈദ്യുതാഘാതം നൽകി ഇത് ഹൃദയമിടിപ്പ് പുനഃക്രമീകരിക്കുന്നു. നെഞ്ചിന് നേരെ ലഭിക്കുന്ന ഒരു ശക്തമായ ചവിട്ടിന് സമാനമായാണ് ഈ ഷോക്ക് അനുഭവപ്പെടുകയെന്ന് വിദഗ്ദ്ധർ പറയുന്നു. പലപ്പോഴും കളിക്കാർ ആ സമയത്ത് അബോധാവസ്ഥയിലായിരിക്കുമെന്നതിനാൽ ഇത് അറിയാറില്ല.


കായികതാരങ്ങൾ മത്സരിക്കുമ്പോൾ അവരുടെ ഹൃദയമിടിപ്പ് സ്വാഭാവികമായും ഉയരുമെന്നതിനാൽ, മെഡിക്കൽ വിദഗ്ദ്ധർ സ്പോർട്സ് താരങ്ങൾക്കായി ഈ ഉപകരണത്തിന്റെ ക്രമീകരണങ്ങളിൽ പ്രത്യേക മാറ്റങ്ങൾ വരുത്താറുണ്ട്.


ഐസിഡി ഘടിപ്പിച്ചവർക്ക് തുടർന്ന് കളിക്കാനാകുമോ?


മുൻകാലങ്ങളിൽ ഐസിഡി ഘടിപ്പിച്ച കായികതാരങ്ങളെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷത്തെ പഠനങ്ങൾ വ്യക്തമാക്കുന്നത് ഇത്തരം താരങ്ങൾക്ക് കളിയിൽ ഏർപ്പെടുമ്പോൾ ഹൃദയസ്തംഭനത്തിനുള്ള സാധ്യത സാധാരണക്കാരെക്കാൾ കൂടുതലല്ലെന്നാണ്. ഡാലി ബ്ലിൻഡ്, ടോം ലോക്കിയർ തുടങ്ങിയ താരങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.


എന്നിരുന്നാലും, കളിയിലേക്ക് തിരിച്ചെത്തുന്ന താരങ്ങൾ ഓരോ ആറുമാസം കൂടുമ്പോഴും ഇസിജി, എംആർഐ സ്കാൻ, എക്കോ കാർഡിയോഗ്രാം, എക്സർസൈസ് അസെസ്മെന്റ് എന്നിവയുൾപ്പെടെയുള്ള കർശനമായ മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകണം. ഇറ്റലി പോലുള്ള ചില രാജ്യങ്ങളിൽ ഇപ്പോഴും ഐസിഡി ഘടിപ്പിച്ച കളിക്കാരെ പ്രൊഫഷണൽ ലീഗുകളിൽ കളിക്കാൻ അനുവദിക്കാറില്ല.


റഫറിമാർക്കുള്ള പുതിയ പ്രോട്ടോക്കോൾ


കായിക രംഗത്തെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമീപകാലത്ത് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതിയ പ്രോട്ടോക്കോൾ പ്രകാരം, മൈതാനത്ത് ഒരു കളിക്കാരൻ മറ്റ് താരങ്ങളുമായി യാതൊരു സമ്പർക്കവുമില്ലാതെ പെട്ടെന്ന് കുഴഞ്ഞുവീണാൽ, അത് ഹൃദയസ്തംഭനമാണെന്ന് ഉറപ്പിച്ചുതന്നെ മെഡിക്കൽ സംഘത്തിന് റഫറിയുടെ അനുമതിക്കായി കാത്തുനിൽക്കാതെ നേരിട്ട് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാം. ഓരോ സെക്കൻഡും വിലപ്പെട്ടതാണെന്നതിനാലാണ് ഈ മാറ്റം.


വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് ഡെന്മാർക്ക് യോഗ്യത നേടാത്തതിനാലും യൂറോപ്യൻ ക്ലബ്ബ് സീസൺ അവസാനിച്ചതിനാലും എറിക്സന് വിശ്രമിക്കാൻ ആവശ്യത്തിന് സമയമുണ്ട്. വോൾവ്സ്ബർഗുമായി ഒരു വർഷത്തെ കരാർ ബാക്കിയുള്ള എറിക്സൻ, കരിയറിൽ ഇനി തുടരണമോ എന്ന കാര്യം മെഡിക്കൽ സംഘത്തോടും കുടുംബത്തോടും കൂടിയാലോചിച്ച ശേഷമേ തീരുമാനിക്കൂ.


ഇത്തവണ ഐസിഡിയിൽ നിന്ന് ലഭിക്കുന്ന മെഡിക്കൽ ഡാറ്റ താരത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്താൻ ഡോക്ടർമാരെ സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home