കടലുകൾക്ക് പൊള്ളുന്നു; ലോകത്തിലെ സമുദ്രങ്ങൾ റെക്കോര്‍ഡ് താപനിലയിലെന്ന് പഠനം

സിഡ്നി: ഭൂമിയിലെ സമുദ്രങ്ങളിൽ താപനില എക്കാലത്തെയും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്. 2023–24 ലെ എൽ നിനോ വർഷങ്ങളിൽ രേഖപ്പെടുത്തിയ റെക്കോർഡുകളെയും മറികടന്നാണ് ഇത്തവണ ജൂൺ മാസത്തിൽ സമുദ്രങ്ങളിൽ ചൂട് വർദ്ധിച്ചിരിക്കുന്നത്. നിലവിൽ ഉഷ്ണമേഖലാ-ശീതോഷ്ണ സമുദ്രങ്ങളിലെ ശരാശരി ഉപരിതല താപനില 21°C-ന് തൊട്ടടുത്താണ്. 1870 കളിൽ അതായത് വ്യാവസായിക വിപ്ലവത്തിന് മുൻപ് ഇത് 19.6°C മാത്രമായിരുന്നു.
ആണവ സ്ഫോടന
തുല്യമായ ഊർജ്ജം
ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതുമൂലം ഉണ്ടാകുന്ന അധിക താപത്തിന്റെ 90 ശതമാനത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. 2025-ൽ മാത്രം സമുദ്രങ്ങളിലേക്ക് അധികമായി എത്തിയ താപം സങ്കൽപ്പിക്കാവുന്നതിലും വലുതാണ്. ഓരോ സെക്കൻഡിലും 12 ഹിരോഷിമ ആണവ ബോംബുകൾ പൊട്ടിത്തെറിക്കുന്നതിന് തുല്യമായ ഊർജ്ജമാണ് ഉത്സര്‍ജിച്ചത്. കേൾക്കുമ്പോൾ 1.4°C ചെറിയ വ്യത്യാസമായി തോന്നാം, പക്ഷേ കോടിക്കണക്കിന് ലിറ്റർ വെള്ളമുള്ള സമുദ്രങ്ങളെ ഇത്രയും ചൂടാക്കാൻ അത്രയും ഭീമമായ ഊർജ്ജം വേണം.

ഏതാണ്ട് 1,20,000 വർഷങ്ങൾക്ക് മുൻപാണ് ഭൂമിയിൽ ഇതിന് മുൻപ് സമാനമായ രീതിയിൽ സമുദ്രങ്ങൾ ചൂടായത്. ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായ സ്വാഭാവിക മാറ്റങ്ങൾ മൂലം ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് ഈ താപനില സൃഷ്ടിക്കപ്പെട്ടത്. എന്നാൽ മനുഷ്യര്‍ വെറും ഒരു നൂറ്റാണ്ട് കൊണ്ടാണ് ഈ അവസ്ഥയിലേക്ക് വീണ്ടും എത്തിച്ചത്.
പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കും
സമുദ്രങ്ങളിലെ താപവർദ്ധനവ് അന്തരീക്ഷത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കും. ചൂടുകൂടിയ സമുദ്രങ്ങൾ കൂടുതൽ ശക്തമായ ചുഴലിക്കാറ്റുകൾ, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ വർദ്ധനവ്, പെട്ടെന്നുണ്ടാകുന്ന കനത്ത പ്രളയം എന്നിവയ്ക്ക് കാരണമാകും.
മെഡിറ്ററേനിയൻ കടലിലെ ചില ഭാഗങ്ങളിൽ താപനില സാധാരണയേക്കാൾ 6°C വരെയും, ഉത്തര സമുദ്രഭാഗങ്ങളിൽ 3°C വരെയും ഉയർന്നിട്ടുണ്ട്. ഇത് യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗത്തിനും വനനശീകരണത്തിനും കാരണമാകുന്നു.
പസഫിക് സമുദ്രത്തിൽ ഇപ്പോൾ രൂപംകൊള്ളുന്ന എൽ നിനോ പ്രതിഭാസം വളരെ ശക്തമാകാനാണ് സാധ്യത പ്രവചിക്കുന്നത്. ഇതിന്റെ ഫലമായി 2026-ലും വരും വർഷങ്ങളിലും ആഗോള താപനില സർവകാല റെക്കോർഡുകൾ ഭേദിച്ചേക്കാം. ദക്ഷിണ അമേരിക്കയിൽ കനത്ത പ്രളയത്തിനും ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കടുത്ത വരൾച്ചയ്ക്കും ഇത് കാരണമാകും. 2023-ൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രം ചൂടായതിന് തൊട്ടുപിന്നാലെയാണ് സ്പെയിനിൽ വൻ പ്രളയവും യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗവും ഉണ്ടായത്.

സമുദ്രങ്ങളിലെ താപതരംഗങ്ങൾ പവിഴപ്പുറ്റുകൾ, കടൽപ്പുൽക്കാടുകൾ എന്നിവയുടെ നാശത്തിന് കാരണമാകുന്നു, ഇത് മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കും. സമുദ്രത്തിന്റെ അടിത്തട്ടിൽ (Subsurface) താപനില സാധാരണയേക്കാൾ 6°C-ൽ അധികമാണ്.
മുന്നറിയിപ്പുകളും
ആശങ്കകളും
സമുദ്രങ്ങളിലെ മാറ്റങ്ങൾ 3 മുതൽ 4 മാസം മുൻപ് വരെ പ്രവചിക്കാനുള്ള സാങ്കേതികവിദ്യ ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് മത്സ്യബന്ധന നിയന്ത്രണങ്ങൾക്കും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും സഹായിക്കുന്നു.
എന്നാൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാലാവസ്ഥാ ഡാറ്റാ ശൃംഖലകൾക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കുയാണ്. ഓരേ സമയം ഈ പാരിസ്ഥിതക ദുരന്തങ്ങൾ ആസന്നമാക്കിയതിൽ സുപ്രധാന പങ്ക് വഹിക്കയും എന്നാൽ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയുമാണ്. കൽക്കരി, ഗ്യാസ്, ഓയിൽ എന്നിവ കത്തിക്കുന്നത് വഴി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന അധിക താപത്തിന്റെ 90%-ത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതിൽ വലിയ പങ്ക് വികസിത രാജ്യങ്ങളുടേതാണ്.










0 comments