സഞ്ചാരികളെ ആകർഷിച്ച് ലിബിയ; 2024 ൽ സന്ദർശിച്ചത് ഒരുലക്ഷം പേർ

കിഴക്കൻ ലിബിയയിലെ സിറീനിലുള്ള സിയൂസ് ക്ഷേത്രം photo credit: Wikipedia
ട്രിപ്പോളി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന ലിബിയ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട്. പല രാജ്യങ്ങളും ലിബിയയിലേയ്ക്ക് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നത് തുടരുകയാണെങ്കിലും രാജ്യത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുള്ളതായാണ് റിപ്പോർട്ട്.
2011-ൽ മുഅമ്മർ ഗദ്ദാഫിയുടെ മരണത്തിശേഷം ലിബിയയിൽ സംഘർഷ സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും "ഡാർക് ടൂറിസം" രംഗത്ത് ലിബിയ പുരോഗതി കൈവരിയ്ക്കുന്നതായാണ് റിപ്പോർട്ട്.
അക്കാക്കസ് പർവതനിരകൾ പര്യവേക്ഷണം ചെയ്യുന്ന സഞ്ചാരികൾ
ട്രാവൽ ആൻഡ് ടൂർ വേൾഡിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഏകദേശം 100,000 സഞ്ചാരികളാണ് ലിബിയ സന്ദർശിച്ചത്. പുരാതന റോമൻ അവശിഷ്ടങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം എന്നിവകൊണ്ടാണ് ഇവിടേയ്ക്ക് സഞ്ചാരികൾ ആകർഷിക്കപ്പെടുന്നത്.
അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോഴും ലിബിയയിലേക്ക് സഞ്ചാരികൾ പോകുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. തീവ്രവാദം, സായുധ സംഘർഷം, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെയുള്ള അപകടസാധ്യതകളെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പുണ്ട്.
ലെപ്റ്റിസ് മാഗ്നയിലെ തിയേറ്റർ
എന്നാൽ സഞ്ചാരികൾ ലിബിയ യാത്രചെയ്യാനനുയോജ്യമായ പ്രദേശമാണെന്നാണ് പറയുന്നത്. 2024 ൽ ലിബിയ സന്ദർശിച്ച അമേരിക്കൻ ട്രാവൽ ബ്ലോഗർമാരായ ഹഡ്‌സണും എമിലിയും തങ്ങളുടെ യാത്രയിലുടനീളം സുരക്ഷിതത്വം ലഭിച്ചതായി പറഞ്ഞു. യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ട ലെപ്റ്റിസ് മാഗ്ന, ട്രിപ്പോളി തുടങ്ങിയ ചരിത്ര സ്ഥലങ്ങൾ ദമ്പതികൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പര്യവേക്ഷണം ചെയ്തതായി പറഞ്ഞു. ലിബിയൻ ആഭ്യന്തരയുദ്ധം ലിബിയയിലെ ടൂറിസത്തെ വളരെയധികം ബാധിച്ചിരുന്നു.
ഡാർക് ടൂറിസം: മനുഷ്യന്റെയോ പ്രകൃതിയുടേയൊ ഇടപെടൽ മൂലം ദുരന്തങ്ങളോ അപകടങ്ങളോ നാശനഷ്‌ടങ്ങളോ ഉണ്ടായ സ്ഥലത്തേക്ക് മനുഷ്യൻ നടത്തുന്ന സഞ്ചാരമാണ് ഡാർക് ടൂറിസം










0 comments