ad
Deshabhimani

കോംഗോയിൽ എബോള ബാധിച്ച് 2,011 മരണം; അതിവേഗ വ്യാപനമെന്ന് ആരോഗ്യവിദഗ്ധർ

Congo

Image Credit : REUTERS/Gradel Muyisa Mumbere/File Photo

വെബ് ഡെസ്ക്

Published on Aug 11, 2026, 08:38 PM | 1 min read

ഡാക്കർ : കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 2,011 ആയി ഉയർന്നതായി സർക്കാർ അറിയിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വേഗത്തിൽ പടരുന്ന എബോള വ്യാപനമാണിതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി.


കോംഗോയിലെ അഞ്ച് പ്രവിശ്യകളിലായി 4,381 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര സംഘർഷങ്ങൾ, അപര്യാപ്തമായ ആരോഗ്യ സംവിധാനങ്ങൾ, രോഗം സ്ഥിരീകരിക്കാനുള്ള കാലതാമസം എന്നിവയാണ് വൈറസ് കൂടുതൽ വേഗത്തിൽ പടരാൻ കാരണം.


കോംഗോയിലെ 17ാമത്തെ എബോള വ്യാപനമാണിത്. എബോളയുടെ ബുണ്ടിബുഗ്യോ എന്ന വകഭേദമാണ് നിലവിൽ വ്യാപിക്കുന്നത്. അംഗീകൃത വാക്സിനുകളോ ചികിത്സകളോ ലഭ്യമല്ലാത്ത വകഭേദമാണിത്. കോംഗോയിലെ എബോള വ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തിൽ ആശങ്കയുണ്ടാക്കാൻ സാധ്യതയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിച്ചതിനാലാണ് ഈ നടപടിയെടുത്തത്.


ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഗിനിയ, ലൈബീരിയ, സിയറ ലിയോൺ എന്നിവിടങ്ങളിലായി 2014-16 വർഷത്തിൽ 28,616 കേസുകളും 11,310 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് പടിഞ്ഞാറൻ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ എബോള വ്യാപനം. അന്ന് ഏകദേശം 5 മാസമെടുത്താണ് മരണസംഖ്യ ആയിരത്തിൽ എത്തിയതെങ്കിൽ നിലവിൽ മൂന്ന് മാസത്തിനുള്ളിലാണ് 2,000 കടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home