രാജ്യത്തെ പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളുടെ കണക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തന രഹിതമായ ബാങ്ക് അക്കൗണ്ടുകളിൽ ആകെ എത്ര തുകയുണ്ടെന്നുപോലും അറിയില്ലെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചതായി രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ്. പത്ത് വർഷമായി അവകാശികളില്ലാത്ത നിക്ഷേപങ്ങളായി 86,917 കോടി രൂപ തരം തിരിച്ചിട്ടുണ്ട്. എന്നാൽ നിർജീവമായ അക്കൗണ്ടുകളിലെല്ലാം കൂടി എത്രരൂപയുണ്ടെന്ന ചോദ്യത്തിന് സക്കാരിന് മറുപടിയില്ല. അവയുടെ വിവരങ്ങൾ ശേഖരിച്ച് സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
നിർജീവവും അവകാശികളില്ലാത്തതുമായ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയെക്കുറിച്ചായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. ജൂൺ 30ലെ കണക്കനുസരിച്ച് 86,917.08 കോടി രൂപ അവകാശപ്പെടാത്ത നിക്ഷേപങ്ങളായി ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിൽ ഉള്ളതായി രാജ്യസഭയിൽ സർക്കാർ വ്യക്തമാക്കി. മറ്റ് പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിലെ തുകയെക്കുറിച്ചുള്ള വിവരങ്ങൾ റിസർവ് ബാങ്കിന്റെ പക്കലില്ലെന്ന് സക്കാർ സമ്മതിച്ചു.
അവകാശവാദമുന്നയിച്ചതിൽ തീർപ്പാക്കിയ ക്ലെയിമുകൾക്കായി ഡിഇഎ ഫണ്ടിൽ നിന്ന് 17,414.68 കോടി രൂപ ബാങ്കുകൾക്ക് തിരികെ നൽകിയിട്ടുണ്ട്. മൊത്തം അവകാശപ്പെടാത്ത നിക്ഷേപങ്ങളുടെ പകുതിയിലധികവും അഞ്ച് മുൻനിര ബാങ്കുകളിലാണ് ഉള്ളത്. എസ്‌ബിഐ മാത്രം 20,040.44 കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്ക് 7,585.32 കോടി രൂപയും കാനറ ബാങ്ക് 6,830.09 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 5,848.34 കോടി രൂപയും യൂണിയൻ ബാങ്ക് 5,549.11 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്.









0 comments