നിര്‍മ്മിത ബുദ്ധിക്കെതിരെ കരുതൽ വേണം, മുന്നറിയിപ്പുമായി നൊബേൽ ജേതാക്കളും ലോകത്തെ മുൻനിര എഐ കമ്പനി മേധാവികളും

തൊഴിൽരംഗത്തുൾപ്പടെ നിർമിതബുദ്ധി ഉണ്ടാക്കാനിടയുള്ള വലിയ പ്രതിസന്ധികൾ നേരിടാൻ അടിയന്തരമായി പ്രവർത്തിച്ചുതുടങ്ങണമെന്ന് 16 നൊബേൽ ജേതാക്കൾ ഉൾപ്പെടെ ലോകത്തിലെ 200-ൽ അധികം പ്രമുഖർ. സ്റ്റാൻഫോർഡ് സർവകലാശാല ഡിജിറ്റൽ ഇക്കണോമി ലാബ് തയാറാക്കിയ തുറന്ന കത്തിൽ ലോകനേതാക്കൾ ഒപ്പുവെച്ചു. "We must act now" എന്ന പേരിലാണ് കത്ത് തയാറാക്കിയിട്ടുള്ളത്.
നിർമിതബുദ്ധി വികസിപ്പിച്ചെടുത്തവർത്തന്നെ അതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. നിർമിതബുദ്ധി ഇനി വെറുമൊരു സാങ്കേതികവിദ്യ മാത്രമല്ലെന്നും, അത് മനുഷ്യ നാഗരികതയുടെ ഗതിതന്നെ മാറ്റിയെഴുതാൻ പോകുന്ന ഒരു ശക്തിയാണെന്നും കത്ത് മുന്നറിയിപ്പ് നൽകുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ എഐ കൂടുതൽ ശക്തമാകും തൊഴിൽ രംഗത്ത് ഉൾപ്പെടെ ഇത് മനുഷ്യ സമൂഹത്തിന് കടുത്ത വെല്ലുവിളിയാവും.
എഐ സൃഷ്ടാക്കളും പങ്കുവെക്കുന്ന
വലിയ ആശങ്ക
ആധുനിക എഐയുടെ അടിത്തറ പാകിയ യോഷുവ ബെൻജിയോ, യാൻ ലെകൺ എന്നീ ‘എഐ യുടെ പിതാക്കന്മാരും’, ഓപ്പൺ എഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ ചീഫ് ഇക്കണോമിസ്റ്റുകളും കത്തിൽ ഒപ്പുവെച്ചു.
ഗൂഗിളിന്റെ മുൻ സിഇഒ എറിക് ഷ്മിഡിറ്റ്, ലിങ്ക്ഡ് ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാൻ, ആന്ത്രോപിക് സഹസ്ഥാപകൻ ജാക്ക് ക്ലാർക്, ഇന്ത്യൻ-അമേരിക്കൻ നിക്ഷേപകൻ വിനോദ് ഖോസ്ല തുടങ്ങിയവരാണ് മറ്റ് പ്രധാനികൾ.
വ്യാവസായിക വിപ്ലവത്തേക്കാൾ വലുതും വേഗത്തിലുള്ളതുമായ വലിയ പരിവർത്തനങ്ങൾക്ക് എഐ കാരണമാവും. നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ അപ്രവചനീയമായ മാറ്റങ്ങൾ ഉണ്ടാക്കും. എഐ മനുഷ്യന് പ്രയോജനകരമാണ്. എന്നാൽ അതിനെ മാനവികതയ്ക്ക് അനുഗുണമായി തീര്‍ക്കണം. ഇതിനായി എഐ ഉണ്ടാക്കാൻ പോകുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് സർക്കാരുകളും സാമ്പത്തിക വിദഗ്ധരും ടെക് കമ്പനികളും അടിയന്തരമായി പഠിക്കണമെന്നാണ് കത്ത് ആവശ്യപ്പെടുന്നത്.
തൊഴിൽ ഇല്ലാതാവുമോ
മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാൻ, ഗൂഗിളിന്റെ എഐ മേധാവി ഡെമിസ് ഹസാബിസ് എന്നിവർ തൊഴിൽനഷ്ടം സംബന്ധിച്ച ഈ ആശങ്കകൾ ന്യായമാണെന്ന് പരസ്യമായി സമ്മതിച്ചിട്ടുള്ളവരാണ്. എഐ വളരുന്ന അതിവേഗത്തിനൊപ്പം എത്തിച്ചേരാൻ നിലവിലെ സർക്കാരുകൾക്കും നിയമങ്ങൾക്കും കഴിയുന്നില്ലെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയും തുന്നടിച്ചിരുന്നു. എന്നാൽ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെപ്പോലുള്ള പ്രമുഖർക്ക് ഈ ആശങ്കകൾ തള്ളിക്കളയുകയാണ് ചെയ്തിരുന്നത്.











0 comments