ഗവർണറുടെ സന്ദർശനം; ലഖ്‌നൗ മെഡിക്കൽ സർവകലാശാലയിൽ നോൺ-വെജ് ഭക്ഷണത്തിന് വിലക്ക്

ലഖ്‌നൗ: ലഖ്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ സർവകലാശാല (കെജിഎംയു) ഹോസ്റ്റലുകളിൽ നോൺ-വെജ് ഭക്ഷണസാധനങ്ങൾ പാകം ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി. സർവകലാശാലാ ചാൻസലറും ഉത്തർപ്രദേശ് ഗവർണറുമായ ആനന്ദിബെൻ പട്ടേലിന്റെ സന്ദർശനത്തെ തുടർന്നാണ് നടപടി.
തിങ്കളാഴ്ച സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ഗവർണർ, ക്യാമ്പസിലെ മൂന്ന് ഹോസ്റ്റലുകളിൽ നോൺ-വെജ് ഭക്ഷണം തയ്യാറാക്കുന്നതായി അറിഞ്ഞുവെന്ന് പറഞ്ഞു. ഇതിനു പിന്നാലെ സർവകലാശാല ഭരണകൂടം ഹോസ്റ്റൽ മെസ്സുകളിൽ നോൺ-വെജ് വിഭവങ്ങൾ പാകം ചെയ്യുന്നതും വിളമ്പുന്നതും നിരോധിച്ച് ഉത്തരവിട്ടിരിക്കുകയാണ്.
സർവകലാശാല നേരിട്ട് നിയന്ത്രിക്കുന്ന 18 മെസ്സുകളിൽ നേരത്തെ തന്നെ നോൺ-വെജ് വിഭവങ്ങൾ വിളമ്പാറില്ലെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികൾ സ്വയം നടത്തുന്ന കോ-ഓപ്പറേറ്റീവ് മെസ്സുകളിലും ഹോസ്റ്റൽ പരിസരത്തും നോൺ-വെജ് പാകം ചെയ്യുന്നത് ഇനി അനുവദിക്കില്ല. ഈ തീരുമാനത്തിനെതിരെ വിമർശനവുമായി സമാജ്‌വാദി പാർട്ടി രംഗത്തെത്തി.
വിദ്യാർഥികളുടെ ഭക്ഷണരീതിയിൽ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥി സംഘടനകളും രംഗത്തുണ്ട്. മെഡിക്കൽ വിദ്യാർഥികളുടെ ഭക്ഷണാവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ഇത് അടിച്ചേൽപ്പിക്കുന്ന തീരുമാനമാണെന്നും ഫാക്കൽറ്റി അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, ജൂൺ 15-ന് രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ബിരുദദാന ചടങ്ങിലും ഗവർണർ മെസ്സുകളിലെ നോൺ-വെജ് ഭക്ഷണത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ ആ സ്ഥാപനത്തിലും മെസ് മെനു പുനഃപരിശോധിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.











0 comments