കിരീടം നിലനിർത്താൻ അൽകാരാസ്: ചരിത്രം കുറിക്കാൻ സിന്നർ; മോണ്ടെ കാർലോയിൽ ഇന്ന് തീപാറും

Photo Credit | Getty Images
മോണ്ടെ കാർലോ: മോണ്ടെ കാർലോ മാസ്റ്റേഴ്‌സ് ടെന്നീസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരാസും ജാനിക് സിന്നറും തമ്മിലുള്ള ആവേശപ്പോരാട്ടം ഇന്ന് നടക്കും. ലോക ടെന്നീസിലെ ഒന്നാം നമ്പർ സ്ഥാനം ആർക്കെന്ന് തീരുമാനിക്കുന്ന നിർണ്ണായക പോരാട്ടമാണിത്. ശനിയാഴ്ച നടന്ന സെമി ഫൈനലുകളിൽ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചാണ് ഇരുവരും കലാശപ്പോരാട്ടത്തിന് അർഹത നേടിയത്.
ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരനായ ജാനിക് സിന്നർ മൂന്നാം സ്ഥാനക്കാരനായ അലക്സാണ്ടർ സ്വരേവിനെ 6-1, 6-4 എന്ന സ്കോറിനാണ് തകർത്തത്. 82 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ സിന്നർ തന്റെ അപ്രമാദിത്യം പുലർത്തി.
ഇതോടെ 2015-ൽ നോവാക് ജോക്കോവിച്ചിന് ശേഷം ഒരു സീസണിലെ ആദ്യ മൂന്ന് മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റുകളുടെയും ഫൈനലിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡ് സിന്നർ സ്വന്തമാക്കി. ഈ വർഷം ഇന്ത്യൻ വെൽസ്, മിയാമി കിരീടങ്ങൾ നേടിയ സിന്നർ നിലവിൽ മാസ്റ്റേഴ്‌സ് 1000 തലത്തിൽ തുടർച്ചയായ 21 വിജയങ്ങൾ എന്ന അപൂർവ്വ നേട്ടത്തിലാണ്.
ആതിഥേയരുടെ പ്രിയതാരമായ വാലന്റൈൻ വച്ചെറോട്ടിനെ 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഒന്നാം നമ്പർ താരം കാർലോസ് അൽകാരാസ് ഫൈനലിലെത്തിയത്.
മോണ്ടെ കാർലോ മാസ്റ്റേഴ്‌സിന്റെ സെമി ഫൈനലിൽ എത്തുന്ന ആദ്യ മൊണാക്കോ സ്വദേശിയായ വച്ചെറോട്ടിനെ 84 മിനിറ്റിലാണ് സ്പാനിഷ് താരം മറികടന്നത്. ഈ സീസണിലെ തന്റെ മൂന്നാം കിരീടവും തുടർച്ചയായ രണ്ടാമത്തെ മോണ്ടെ കാർലോ കിരീടവുമാണ് അൽകാരാസ് ലക്ഷ്യമിടുന്നത്.
ഇന്ന് നടക്കുന്ന ഫൈനലിൽ കിരീടം നേടുന്നയാൾ അസോസിയേഷൻ ഓഫ് ടെന്നീസ് പ്രൊഫെഷണൽസിന്റെ (എടിപി) റാങ്കിങ്ങിലെ ഒന്നാം നമ്പർ പദവി അലങ്കരിക്കും. ഇരുവരും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയപ്പോൾ 10-6 എന്ന നിലയിൽ അൽകാരാസിനാണ് മുൻതൂക്കം.
കഴിഞ്ഞ നവംബറിലെ എടിപി ഫൈനൽസ് കിരീടപ്പോരാട്ടത്തിൽ സിന്നർക്കായിരുന്നു വിജയം. ലോക ഒന്നാം നമ്പർ സ്ഥാനം കൂടി മുന്നിലുള്ളതിനാൽ ഇന്നത്തെ മത്സരം ആരാധകർക്ക് വലിയ വിരുന്നായിരിക്കുമെന്നും സിന്നറുമായുള്ള 2026-ലെ ആദ്യ പോരാട്ടത്തിന് താൻ സജ്ജനാണെന്നും അൽകാരാസ് പ്രതികരിച്ചു.










0 comments