ഇന്ത്യ–സിംബാബ്‌വെ ആദ്യ ട്വന്റി20; വിമർശനങ്ങളിൽ തളരില്ല, ഭയമില്ലാതെ കളിക്കും: ശ്രേയസ് അയ്യർ

ശ്രേയസ് അയ്യർ
ഹരാരെ : ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷമുള്ള വിമർശനങ്ങളിൽ തളരാതെ, ഇന്ത്യൻ ടീം ഭയമില്ലാതെ ക്രിക്കറ്റ് കളിക്കണമെന്ന് നായകൻ ശ്രേയസ് അയ്യർ. പരാജയങ്ങൾ ടീമിനെ കൂടുതൽ ഒന്നിപ്പിക്കുകയാണ് ചെയ്തതെന്നും സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞു.
ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളിൽ വൈറ്റ് ബോൾ പരമ്പരകളിൽ വിജയം നേടാനായില്ലെങ്കിലും മെച്ചപ്പെടേണ്ട മേഖലകൾ ടീം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നായകൻ വ്യക്തമാക്കി. ഇംഗ്ലണ്ടിൽ ഞങ്ങൾക്ക് മോശം സമയമായിരുന്നു, എങ്കിലും ഒരുപാട് പോസിറ്റീവായ കാര്യങ്ങൾ ലഭിച്ചു. ഒരു ടീമെന്ന നിലയിൽ മുന്നോട്ട് പോകാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം, ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കൃത്യമായ പ്ലാനിംഗും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറാനുള്ള ശേഷിയും എത്രത്തോളം വേണം എന്ന് മനസ്സിലാക്കാൻ സാധിച്ചു, ശ്രേയസ് കൂട്ടിച്ചേർത്തു.
പരാജയത്തെ ഭയക്കാതെ സ്വന്തം മികവ് പുറത്തെടുക്കാനാണ് യുവതാരങ്ങളോട് ആവശ്യപ്പെടാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നുള്ള വിമർശനങ്ങളെക്കുറിച്ച് ചിന്തിക്കാതെ നിലവിലെ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ആദ്യമായി സിംബാബ്‌വെ പര്യടനം നടത്തുന്നതിനാൽ കാലാവസ്ഥയോടും ഗ്രൗണ്ടിനോടും പെട്ടെന്ന് പൊരുത്തപ്പെടുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിൽ നിന്ന് നേരിട്ടെത്തിയ ടീമിന് ഒരൊറ്റ പരിശീലന സെഷൻ മാത്രമാണ് ലഭിച്ചത്.
എതിരാളികളായ സിംബാബ്‌വെ ശക്തരായ ടീമാണെന്നും ഐപിഎല്ലിൽ കളിച്ച് പരിചയസമ്പത്തുള്ള താരങ്ങൾ അവരുടെ നിരയിലുണ്ടെന്നും അയ്യർ പറഞ്ഞു. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ള യുവതാരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലെ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ നായകൻ പറഞ്ഞു.









0 comments