വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പ്രതീകാത്മക ചിത്രം
കോഴിക്കോട് : വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശി നിഗം കുമാറിന്റെ (19) മൃതദേഹം കണ്ടെത്തി. ഞായറാഴ്ചയാണ് നിഗമിനെ കാണാതായത്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വിലങ്ങാടുള്ള ഗ്യാസ് ഗോഡൗണിനു താഴെ മരത്തിൽ തങ്ങിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
മൂന്നു ദിവസമായി നടത്തിയ തിരച്ചിൽ ഫലം കാണാത്തതിനെ തുടർന്ന് ബുധനാഴ്ച സന്നദ്ധ സംഘങ്ങളെയും അധിക സേനയെയും ഉൾപ്പെടുത്തി തിരച്ചിൽ വിപുലമാക്കിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും തീരങ്ങളിൽ ഡോഗ് സ്ക്വാഡിനെ രംഗത്തിറക്കിയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് വാണിമേൽ പുഴയുടെ ഭാഗമായ ഉരുട്ടിയിൽ അഞ്ചംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടത്. മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ടു പേരെ രക്ഷിച്ചെങ്കിലും നിഗം കുമാറിനെ കാണാതാവുകയായിരുന്നു.










0 comments