ലോങ്ജമ്പിൽ ഇരുപതുകാരൻ ; ഇറ്റലിയുടെ ഫുർലാനിക്ക് അപ്രതീക്ഷിത സ്വർണം


Sports Desk
Published on Sep 18, 2025, 04:03 AM | 1 min read
ടോക്യോ
പുരുഷന്മാരുടെ ലോങ്ജമ്പിൽ ഇറ്റലിയുടെ ഇരുപതുകാരൻ മറ്റിയ ഫുർലാനിക്ക് അപ്രതീക്ഷിത സ്വർണം. 8.39 മീറ്റർ ചാടിയാണ് ഒന്നാമതായത്. ജമൈക്കയുടെ തജയ് ഗെയ്‌ൽ(8.34) വെള്ളിയും ചൈനയുടെ ഷി യുഹാവോ(8.33) വെങ്കലവും നേടി. നിലവിലെ ചാമ്പ്യൻ ഗ്രീസിന്റെ മിൽറ്റിയാഡിസ് ടെന്റോഗ്ലു പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 7.83 മീറ്ററാണ് ചാടിയത്. 2023ൽ സ്വർണവും 2022ൽ വെള്ളിയുമുണ്ട്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും ഇരുപത്തേഴുകാരന് സ്വർണമുണ്ടായിരുന്നു.
1500 മീറ്റർ ഓട്ടത്തിൽ പോർച്ചുഗലിന്റെ ഐസക് നാദർ സെക്കൻഡിന്റെ ഇരുനൂറിൽ ഒരംശത്തിന് സ്വർണം നേടി. ബ്രിട്ടന്റെ ജേക് വിറ്റ്‌മറെയാണ് നേരിയ വ്യത്യാസത്തിൽ പിന്തള്ളിയത്.
വനിതകളുടെ പോൾവോൾട്ടിൽ അമേരിക്കയുടെ കാത്തി മൂണും(4.90 മീറ്റർ) 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ കെനിയയുടെ ഫെയ്‌ത്ത് കെറോട്ടിച്ചും ഒന്നാമതെത്തി. ഇന്ന് നാലിനങ്ങളിൽ ഫൈനൽ നടക്കും. ട്രാക്കിൽ പുരുഷ– വനിതാ 400 മീറ്റർ ഓട്ടമുണ്ട്. പുരുഷന്മാരുടെ ജാവലിൻത്രോയിലും വനിതകളുടെ ട്രിപ്പിൾജമ്പിലും ജേതാക്കളെ അറിയാം. അമേരിക്ക ഏഴ് സ്വർണവുമായി ഒന്നാംസ്ഥനത്ത് തുടർന്നു. കെനിയക്ക് നാല് സ്വർണമുണ്ട്.










0 comments