print edition കുഷാരെയുടെ വെള്ളിച്ചാട്ടം

സർവേഷ് കുഷാരെ ഇന്ത്യയുടെ മലയാളി കോച്ച് എസ് മുരളിക്കൊപ്പം ആഹ്ലാദത്തിൽ
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹൈജമ്പിൽ ഇന്ത്യയുടെ സർവേഷ് കുഷാരെ വെള്ളി സ്വന്തമാക്കി ചരിത്രമെഴുതി. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലീറ്റാണ്. ചാടിയ ഉയരം 2.25 മീറ്റർ.
ഒപ്പത്തിനൊപ്പമുള്ള മത്സരത്തിൽ ചാടിയ അവസരങ്ങളുടെ വ്യത്യാസത്തിനാണ് സ്വർണം നഷ്‌ടമായത്.
മുപ്പത്തൊന്നുകാരൻ ചാട്ടം തുടങ്ങിയത് 2.05 മീറ്ററിലാണ്. തുടർന്ന് 2.10, 2.15, 2.20 മീറ്ററുകൾ അനായാസം മറികടന്നു. മെഡൽ ഉറപ്പിച്ച 2.25 മീറ്റർ മൂന്നാമത്തെ അവസരത്തിലാണ് സാധ്യമായത്. തുടർന്ന് 2.28 മീറ്റർ ഉയർത്തിയെങ്കിലും ചാടാനായില്ല. ജമൈക്കയുടെ റൊമനി ബെക്ക്‌ഫോർഡിനാണ്(2.25) സ്വർണം. ഇൗ ഉയരം മറികടക്കാൻ കുറഞ്ഞ അവസരമെടുത്തത് നേട്ടമായി. ഇംഗ്ലണ്ടിന്റെ കിമാനി ജാക്ക്(2.20) വെങ്കലം നേടി.
മഹാരാഷ്‌ട്രയിലെ നാസിക്കിൽനിന്നാണ് കുഷാരെയുടെ വരവ്. കഴിഞ്ഞമാസം ഭുവനേശ്വറിൽ നടന്ന ദേശീയ ഇന്റർ സ്‌റ്റേറ്റ് മീറ്റിൽ 2.31 മീറ്റർ ചാടി ദേശീയ റെക്കോഡിട്ടിരുന്നു. ഇൗ മാസം മൊണാകൊ ഡയമണ്ട് ലീഗിൽ 2.26 മീറ്ററോടെ മൂന്നാംസ്ഥാനം. ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ്. നീരജ് ചോപ്രയും എം ശ്രീശങ്കറും വികാസ് ഗൗഡയുമാണ് മറ്റുള്ളവർ.
17 പേർ അണിനിരന്ന ഹൈജമ്പിൽ മൂന്ന് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ആദർശ് റാം 2.15 മീറ്ററോടെ അഞ്ചാമതായി. തേജസ്വിൻ ശങ്കർ ഒരു ചാട്ടത്തിനുശേഷം പിൻമാറി. വ്യാഴാഴ്‌ച ഡെക്കാത്ത്‌ലണിൽ മത്സരിക്കുന്നുണ്ട്. മത്സരത്തിലുടനീളം കുഷാരെയ്‌ക്ക് ഉപദേശങ്ങൾ നൽകി തേജസ്വിൻ ഒപ്പമുണ്ടായിരുന്നു.










0 comments