print edition തലകുനിക്കില്ലെന്ന് വിനേഷ്

വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്‌തി ഫെഡറേഷന്റെ കാരണംകാണിക്കൽ നോട്ടീസിനും താൽക്കാലിക വിലക്കിനുമെതിരെ ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. ഒരു വാളിനുമുന്നിലും തലകുനിക്കില്ലെന്ന് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ‘ജീവിതം ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ടിരിക്കുന്നു. എന്റെ പിഴവുകൾ തേടി ലോകം പിന്നാലെയുണ്ട്. എന്നും തല ഉയർത്തിപ്പിടിക്കാനാണ് ജീവിതം പഠിപ്പിച്ചത്. അതൊരിക്കലും കുനിയില്ല’– വിനേഷ് കുറിച്ചു. അച്ചടക്കലംഘനം നടത്തിയെന്നും വിരമിക്കൽ തീരുമാനം മാറ്റി തിരിച്ചെത്തിയശേഷം ഉത്തേജകനിയമങ്ങൾ പാലിച്ചില്ലെന്നും കാണിച്ചാണ് നോട്ടീസ് നൽകിയത്. ജൂൺവരെ മത്സരങ്ങളിൽ പങ്കെടുക്കുന്നതും വിലക്കി.
പാരിസ് ഒളിമ്പിക്‌സിനുശേഷം വിരമിച്ച വിനേഷ് ഡിസംബറിലാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്. 2028 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് പരിശീലനം തുടങ്ങുകയാണെന്നും അറിയിച്ചു. ദേശീയ ഓപ്പൺ റാങ്കിങ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺസിങിനെതിരായ പീഢനപരാതിയിലെ ഒരാൾ താനാണെന്ന പ്രസ്‌താവന നടത്തിയത്. വിരമിച്ച കളിക്കാർ തിരിച്ചുവരുമ്പോൾ ഉത്തേജക പരിശോധനയടക്കം പൂർത്തിയാക്കി ആറ് മാസത്തെ ഇടവേള വേണമെന്നാണ് നിയമമെന്ന് ഫെഡറേഷൻ വിശദീകരിക്കുന്നു. അതുപ്രകാരം ജൂൺ അവസാനം മാത്രമേ വിനേഷിന് മത്സരങ്ങളിൽ ഇറങ്ങാനാകൂ.











0 comments