15 വർഷത്തെ കാത്തിരിപ്പിന് അവസാനം, മെഡലുറപ്പിച്ച് ട്രീസ-ഗായത്രി സഖ്യം; മലയാളി താരത്തിന് ചരിത്രനേട്ടം

ക്വാർട്ടർ ഫൈനലിൽ ചൈനയെ തോൽപിച്ച ഇന്ത്യൻ താരങ്ങളായ ട്രീസയുടെയും ഗായത്രിയുടെയും ആഹ്ലാദം | PHOTO CREDIT: @ndia_AllSports
ന്യൂഡൽഹി: ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ജിയാ യി ഫാൻ- ഷാങ് ഷു സിയാൻ സഖ്യത്തെ കീഴടക്കിയാണ് ഇന്ത്യൻ ടീമിന്റെ കുതിപ്പ്. മെഡൽ ഉറപ്പിച്ചതോടെ ലോക ചാമ്പ്യൻഷിപ്പിൽ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി താരം എന്ന ബഹുമതി കണ്ണൂർ സ്വദേശിയായ ട്രീസയ്ക്ക് സ്വന്തമാകും.
2011ൽ ലണ്ടനിൽ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കല മെഡൽ നേടിയതിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ആദ്യ ഗെയിം നഷ്ടമായശേഷം വൻതിരിച്ചുവരവാണ് ട്രീസയും ഗായത്രിയും നടത്തിയത്. ആദ്യ ഗെയിം 16-21 എന്ന സ്കോറിന് കൈവിട്ടെങ്കിലും, രണ്ടാം ഗെയിമിൽ മികച്ച തിരിച്ചുവരവ് നടത്തി 21-15 ന് ഇന്ത്യൻ താരങ്ങൾ വിജയം പിടിച്ചെടുത്തു. ഈ ആത്മവിശ്വാസത്തോടെ നിർണായകമായ മൂന്നാം ഗെയിമിൽ ആധിപത്യം പുലർത്തിയ അവർ 21-13 എന്ന സ്കോറിനാണ് മത്സരം സ്വന്തമാക്കിയത്.
ഈ ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ഉറപ്പായ ഏക മെഡൽ നേട്ടം കൂടിയാണിത്. പി വി സിന്ധു, ലക്ഷ്യ സെൻ, ഉന്നതി ഹൂഡ, ആയുഷ് ഷെട്ടി തുടങ്ങിയ മുൻനിര സിംഗിൾസ് താരങ്ങളെല്ലാം നേരത്തെ തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.










0 comments