ഇമ്രാൻ ഖാനെ ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം ജയിലിലേക്ക് തിരിച്ചയച്ചു

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തടവിനെതിരെ അദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധിക്കുന്നു
ഇസ്ലാമാബാദ്: മൂന്നുവർഷമായി ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ദേശിയ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാനെ ആരോഗ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം അധിയാല ജയിലിലേക്ക് തിരിച്ചയച്ചു.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് 73 കാരനായ ഇമ്രാനെ ഇസ്ലാമാബാദിലെ പിഐഎംഎസ് ആശുപത്രിയിലെത്തിച്ചത്. നേത്രരോഗ വിദഗ്ധൻ, ഹൃദ്രോഗ വിദഗ്ധൻ, ഫിസിഷ്യൻ എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിയ ശേഷം ഇമ്രാൻ “വൈദ്യപരമായി ആരോഗ്യവാനാണ്” എന്ന് പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാലാണ് സുപ്രീം കോടതി നിർദേശിച്ച ഷിഫ ഇന്റർനാഷണലിന് പകരം പിഐഎംഎസിൽ പരിശോധന നടത്തിയതെന്നാണ് സർക്കാർ വിശദീകരണം. ഈ വർഷത്തിന്റെ തുടക്കത്തിൽ 14 മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റൻമാർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന് തുറന്ന കത്തിലൂടെ ഇമ്രാന്റെ ആരോഗ്യനിലയെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന് “മാന്യതയോടെയും അടിസ്ഥാനപരമായ മാനുഷിക പരിഗണനയോടെയും” ചികിത്സ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഗ്രെഗ് ചാപ്പൽ, സുനിൽ ഗവാസ്‌കർ, കപിൽ ദേവ് തുടങ്ങിയവർ ഈ കത്തിൽ ഒപ്പുവെച്ചിരുന്നു.
2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അധിയാല ജയിലിലാണ് ഇമ്രാൻ ഖാൻ തടവിൽ കഴിയുന്നത്. അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിവിധ തടവുശിക്ഷകളാണ് അദ്ദേഹം അനുഭവിക്കുന്നത്. എന്നാൽ ഇമ്രാനും അദ്ദേഹത്തിന്റെ പാർട്ടിയും ഈ ആരോപണങ്ങൾ നിഷേധിക്കുന്നു.









0 comments