കുതിപ്പ് തുടർന്ന് തിരുവനന്തപുരം; 61 സ്വർണവുമായി മുന്നേറ്റം

ഫോട്ടോ: എ ആർ അരുൺ രാജ്
തിരുവനന്തപുരം: കൗമാര കായികമേളയിലെ സമഗ്രാധിപത്യം സ്വന്തം തട്ടകത്തിലും തുടരാൻ തിരുവനന്തപുരം. സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഗെയിംസ് മത്സരങ്ങൾ നാളെ ആരംഭിക്കാനിരിക്കെ തിരുവനന്തപുരം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 61 സ്വർണവും 47 വെള്ളിയും 67 വെങ്കലവുമടക്കം 541 പോയന്റുമായാണ് ആതിഥേയർ കുതിപ്പ് നടത്തുന്നത്. രണ്ടാം സ്ഥാനക്കാരായ കണ്ണൂരിന് 37 സ്വർണവുമായി 360 പോയന്റാണുള്ളത്. 41 വെള്ളിയും 39 വെങ്കലവും കണ്ണൂർ സ്വന്തമാക്കി. കോഴിക്കോടും (271) മലപ്പുറവും (242) പാലക്കാടും (235) തൃശൂരുമാണ് (222) പോയന്റുപട്ടികയിൽ തൊട്ടുപിന്നിൽ.

കൊച്ചിയിലെ പ്രഥമ പതിപ്പിൽ തിരുവനന്തപുരമായിരുന്നു ജേതാക്കൾ. സമ്പൂർണ ആധിപത്യമായിരുന്നു തിരുവനന്തപുരത്തിന്റേത്. തൃശൂരും മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പം പോരാടി. ഇക്കുറിയും ചാമ്പ്യൻപട്ടത്തിനായാണ് തിരുവനന്തപുരം ഇറങ്ങുന്നത്. ഗെയിംസ് ഇനങ്ങളിലാണ് മേധാവിത്തം. കഴിഞ്ഞ വർഷം ഗെയിംസിൽ 1935 പോയിന്റാണ് ആകെ നേടിയത്. അതിൽ 227 സ്വർണം. നീന്തലിലും അത്‌ലറ്റിക്‌സിലും പൊന്നുവാരി. കബഡി, വോളിബോൾ, ഫെൻസിങ്, ഫുട്‌ബോൾ, ജൂഡോ തുടങ്ങിയ ഗെയിംസ് ഇനങ്ങളിൽമാത്രം 1213 പോയിന്റാണ് കിട്ടിയത്.
ഇക്കുറി ആകെ 1300 കായിക താരങ്ങൾ ഇറങ്ങും. അത്‌ലറ്റിക്‌സിൽ 186 പേർ. ഗെയിംസിൽ 800. ഇൻക്ലൂസീവ് സ്‌പോർട്‌സിൽ 152ഉം. ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ, എംവിഎച്ച്‌എസ് തുണ്ടത്തിൽ, സെന്റ് ജോഫഫ-്‌സ് സ്‌കൂൾ എന്നിവയ്‌ക്കൊപ്പം നിരവധി സർക്കാർ സ്കൂളുകളിലെ കുട്ടികളും മെഡൽ പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞ തവണത്തെ രണ്ടാംസ്ഥാനക്കാരായ തൃശൂർ ഗെയിംസ് ഇനങ്ങളിലാണ് മികവുകാട്ടിയത്. ആകെ കിട്ടിയ 80 സ്വർണത്തിൽ 73ഉം ഗെയിംസ് ഇനങ്ങളിൽനിന്നായിരുന്നു. 848 പോയിന്റാണ് ആകെ നേടിയത്. ഇക്കുറി 1500 കുട്ടികളാണ് സംഘത്തിൽ. 280 പേർ അത്‌ലറ്റിക്‌സിൽ ഇറങ്ങും.
അത്‌ലറ്റിക്‌സിലാണ് മലപ്പുറത്തിന്റെ പെരുമ. നിലവിലെ ജേതാക്കൾ. കഴിഞ്ഞ തവണ 824 പോയിന്റുമായാണ് ഓവറോൾ പട്ടികയിൽ മൂന്നാമതെത്തിയത്. 64 സ്വർണം. ഇതിൽ 22 എണ്ണം അത്‌ലറ്റിക്‌സിൽനിന്നായിരുന്നു. ട്രാക്കിലും പിറ്റിലുമായി ആകെ 247 പോയിന്റും നേടി.
ഇക്കുറി സീനിയർ ആൺകുട്ടികളുടെ ഫുട്ബോളിൽ മലപ്പുറം സ്വർണം നേടി. സീനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ, സോഫ്റ്റ് ബോൾ എന്നിവയിൽ വെള്ളിയുമുണ്ട്. സബ്ജൂനിയർ, ജൂനിയർ ചെസിലും സ്വർണമാണ്. അത്‌ലറ്റിക്‌സിൽ ഇക്കുറി 300 പേർ ഇറങ്ങും. ഗെയിംസിൽ 1400. ഇൻക്ലൂസീവ് ഗെയിംസിൽ 200 കുട്ടികളും.
കഴിഞ്ഞ തവണ അത്‌ലറ്റിക്‌സിൽ കിതച്ചുപോയ എറണാകുളം തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസ്, മൂക്കന്നൂർ എസ്‌എച്ച്‌ഒഎച്ച്‌എസ്, കീരംപാറ സെന്റ്‌സ്‌റ്റീഫൻസ് എച്ച്‌എസ്‌എസ് എന്നീ സ്‌കൂളുകളിലാണ് പ്രതീക്ഷ. അത്‌ലറ്റിക്‌സിൽ 240, നീന്തലിൽ 449, ഗെയിംസിനങ്ങളിൽ 1420, ഇൻക്ലൂസീവ് ഗെയിംസിൽ 155 എന്നിങ്ങനെയാണ് എറണാകുളത്തിന്റെ ഇൗ വർഷത്തെ പട്ടിക.
അത്‌ലറ്റിക്‌സിലാണ് പാലക്കാടിന്റെ പ്രതീക്ഷകൾ. കഴിഞ്ഞ തവണ മലപ്പുറത്തിനുപിന്നിൽ രണ്ടാമതായി. ഓവറോൾ പട്ടികയിൽ 761 പോയിന്റുമായി നാലാമതായിരുന്നു. കോഴിക്കോടും ഇക്കുറി ഒരുങ്ങിത്തന്നെയാണ്. ഗെയിംസ് ഇനങ്ങൾക്കുപുറമെ അത്‌ലറ്റിക്‌സിലാണ് പ്രതീക്ഷകൾ.
711 പോയിന്റുമായി ഓവറോൾ പട്ടികയിൽ അഞ്ചാമതുണ്ടായിരുന്ന കണ്ണൂർ ഇൗ വർഷം വൻ സംഘത്തെയാണ് ഇറക്കുന്നത്. 1300 പേർ പങ്കെടുക്കും. അത്‌ലറ്റിക്‌സിൽ 185. നീന്തലിൽ 117. ഗെയിംസ് ഇനങ്ങളിൽ 998 പേർ. ഇൗ വർഷം അരങ്ങേറുന്ന കളരിപ്പയറ്റിലും മികച്ച സംഘത്തെയാണ് ഒരുക്കിയിരിക്കുന്നത്.










0 comments