നീരജ് ചോപ്രയ്ക്ക് പിന്മുറക്കാരൻ; അണ്ടർ 20 ലോക അത്‌ലറ്റിക്‌സില്‍ വെള്ളിമെഡൽ എറിഞ്ഞിട്ട് ആശിഷ് യാദവ്

ഒറെഗോൺ(അമേരിക്ക): ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് പിന്മുറക്കാരാനായി ലോകവേദിയിൽ മെഡൽ നേട്ടവുമായി തിളങ്ങി ഇന്ത്യൻ താരം ആശിഷ് യാദവ്. അമേരിക്കയിലെ ഒറെഗോണിൽ നടക്കുന്ന അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ 74.09 മീറ്റർ ദൂരം എറിഞ്ഞാണ് ആശിഷ് വെള്ളി മെഡൽ സ്വന്തമാക്കിയത്. നീരജ് ചോപ്രയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ആശിഷ് യാദവ്. 2016ലാണ് നീരജ് ചോപ്ര അണ്ടർ 20 ലോക അത്‌ലറ്റിക്‌സിൽ സ്വർണം നേടിയത്. 86.48 മീറ്റർ ദൂരം എറിഞ്ഞായിരുന്നു നേട്ടം.
ആശിഷിനൊപ്പം ഫൈനലിൽ എത്തിയ ഇന്ത്യൻ താരം ടി ധരണിധരൻ 72.35 മീറ്റർ എറിഞ്ഞ് ആറാം സ്ഥാനം കരസ്ഥമാക്കി. അതേസമയം ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ മലയാളി താരം മുഹമ്മദ് അഷ്‌ഫാഖ് 400 മീറ്റർ ഓട്ടത്തിൽ എട്ടാം സ്ഥാനത്തായി. 46.20 സെക്കൻഡിലാണ് അഷ്ഫാഖ് ഫിനിഷ് ചെയ്തത്. ഹീറ്റ്സിൽ 45.81 സെക്കൻഡിൽ ഓടി സ്വന്തം പേരിലുണ്ടായിരുന്ന 46.05 സെക്കൻഡിന്റെ ദേശീയ റെക്കോഡ് അഷ്ഫാഖ് തിരുത്തിയിരുന്നു. സെമിഫൈനലിൽ 46.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരത്തിന് ഫൈനലിൽ ആസമയം കണ്ടെത്താനായില്ല. ഫൈനലിൽ മെഡൽ നേടാനായില്ലെങ്കിലും ചാമ്പ്യൻഷിപ്പിലെ റെക്കോഡ് പ്രകടനം ശ്രദ്ധേയമായി.










0 comments