print edition കുളം നിറയെ മെഡലുകൾ

പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ പരീശീലിക്കുന്നവർ
എസ് കിരൺബാബു
Published on Oct 21, 2025, 01:28 AM | 1 min read
തിരുവനന്തപുരം : നീന്തൽക്കുളത്തിലെ പൊന്നുവാരാൻ തിരുവനന്തപുരം ഇത്തവണയും മുങ്ങാങ്കുഴിയിടുന്നു. സ്വന്തം തട്ടകത്തിൽ സമഗ്രാധിപത്യമാണ് ലക്ഷ്യം. പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ റെക്കോഡുകൾ തിരുത്തിക്കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയർ. തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസും ഗവ. വിഎച്ച്എസ്എസ് പിരപ്പൻകോടുമാണ് അക്വാട്ടിക്സ് മത്സരങ്ങളിലെ പവർ ഹൗസുകൾ.
ഇൗ രണ്ട് സ്കൂളുകളിൽനിന്നും 30 പേരാണ് കുളത്തിലിറങ്ങുന്നത്. വെഞ്ഞാറമൂട് ഗവ. എച്ച്‌എസ്‌എസ്, കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്‌എസ്‌എസിലെയും താരങ്ങളും മെഡൽവേട്ടക്കാരാകും. നീന്തലിൽ മെഡലുകൾ വാരിക്കൂട്ടിയാണ് കഴിഞ്ഞ വർഷം സ്‌കൂൾ ഒളിമ്പിക്‌സിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്. 68 വർഷത്തെ പാരമ്പര്യമുള്ള പിരപ്പൻകോട് ഡോൾഫിൻ നീന്തൽ ക്ലബ്ബിന്റെയും തിരുവനന്തപുരം സായിയുമായി ചേര്‍ന്നുള്ള ഗ്‌ളന്‍സ് മാര്‍ക്ക് അക്വാട്ടിക് ഫൗണ്ടേഷന്റെയും മികവിലാണ് നീന്തലിൽ അജയ്യരായത്. കഴിഞ്ഞ വർഷം തുണ്ടത്തിൽ 146 പോയിന്റും പിരപ്പൻകോട് 63 പോയിന്റും സമ്മാനിച്ചു. വെഞ്ഞാറമൂടും (46), കന്യാകുളങ്ങരയും (33) മുന്നേറ്റത്തിൽ നിർണായകമായി.
കേരളത്തിലെ
ആദ്യത്തെ
നീന്തൽ ക്ലബ്
പിരപ്പൻകോട് ഡോൾഫിൻ ക്ലബ് സംസ്ഥാനത്തെ ആദ്യത്തെ നീന്തൽ ക്ലബ്ബുകളിലൊന്നാണ്.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഒന്നര ഏക്കറോളം വിശാലമായ കുളത്തിലാണ് പരിശീലനം. പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ്, വെഞ്ഞാറമൂട് ഗവ. എച്ച്‌എസ്‌എസ്, കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്‌എസ്‌എസ് എന്നിവിടങ്ങളിലെ നീന്തൽ താരങ്ങളുടെ കളരി ഡോൾഫിൻ ക്ലബ്ബാണ്.
കേരളത്തിൽ ഏറ്റവുമധികം സർക്കാർ ജോലിക്കാരുള്ള ഗ്രാമങ്ങളിൽ ഒന്നുകൂടിയാണ് പിരപ്പൻകോട്. രണ്ടായിരത്തിലേറെപ്പേരാണ് കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിൽ വിവിധ കാലങ്ങളിലായി നീന്തൽ മികവിലൂടെ ജോലി നേടിയത്.
സായിയുടെ
കരുത്തിൽ തുണ്ടത്തിൽ
തിരുവനന്തപുരം സായിയുമായി ചേര്‍ന്നുള്ള ഗ്‌ളന്‍സ് മാര്‍ക്ക് അക്വാട്ടിക് ഫൗണ്ടേഷന്റെ കീഴിലാണ് തുണ്ടത്തിൽ എംവിഎച്ച്എസിലെ വിദ്യാർഥികളുടെ പരിശീലനം.
എൽഎൻസിപിയിലെ നീന്തൽക്കുളത്തിലാണ് പരിശീ
ലനം.










0 comments