ad
Deshabhimani

print edition വെള്ളിശ്രീ: ശ്രീശങ്കറിന്‌ ലോങ്ജമ്പിൽ വെള്ളി; ചാടിയത്‌ 8.09 മീറ്റർ

Sreeshankar.jpg
വെബ് ഡെസ്ക്

Published on Jul 30, 2026, 06:00 AM | 1 min read

ഗ്ലാസ്‌ഗോ (സ്‌കോട്‌ലൻഡ്‌): കോമൺവെൽത്ത്‌ ഗെയിംസ്‌ പുരുഷന്മാരുടെ ലോങ്ജമ്പിൽ മലയാളിയായ എം ശ്രീശങ്കറിന്‌ വെള്ളിപ്പതക്കം. സ്വർണം പ്രതീക്ഷിച്ചെങ്കിലും 8.09 മീറ്റർ ചാടി രണ്ടാമതായി. ജമൈക്കയുടെ തജയ്‌ ഗെയ്‌ൽ 8.15 മീറ്ററോടെ ഒന്നാമതെത്തി. ശ്രീശങ്കറിന്‌ കഴിഞ്ഞ തവണയും വെള്ളിയായിരുന്നു(8.08 മീറ്റർ).


12 അത്‌ലീറ്റുകൾ അണിനിരന്ന ഫൈനലിൽ പാലക്കാട്ടുകാരന്റെ ആദ്യ ചാട്ടം 8.03 മീറ്ററായിരുന്നു. രണ്ടാമത്തേതാണ്‌ വെള്ളി ദൂരം. അടുത്ത രണ്ട്‌ ചാട്ടവും ഫ‍ൗളായത്‌ തിരിച്ചടിയായി. അഞ്ചാമത്തേത്‌ 7.94 മീറ്ററിൽ ഒതുങ്ങി. അവസാന ശ്രമത്തിൽ മുന്നേറാൻ ശ്രമിച്ചെങ്കിലും 7.97 മീറ്ററോടെ അവസാനിച്ചു. ഇ‍ൗ സീസണിൽ 8.38 മീറ്റർ കണ്ടെത്തി മികച്ച ഫോമിലായിരുന്നു ഇരുപത്തേഴുകാരൻ. പക്ഷേ, നിർണായകമായ ഫൈനലിൽ വലിയ ചാട്ടം സാധ്യമായില്ല. മികച്ചദൂരമായ 8.41 മീറ്ററിന്റെ അടുത്തുപോലും എത്താനായില്ല. അച്ഛൻ എസ്‌ മുരളിയാണ്‌ പരിശീലകൻ.


സ്വർണം നേടിയ തജയ്‌ നാലാമത്തെ ചാട്ടത്തിലാണ്‌ സ്വർണദൂരം കണ്ടെത്തിയത്‌. 2019 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്‌. ഇരുപത്തൊമ്പതുകാരൻ 2025ൽ വെള്ളിയും നേടി. സ്‌കോട്‌ലൻഡിന്റെ സ്‌റ്റീഫൻ മക്കൻസി 8.08 മീറ്ററോടെ വെങ്ക
ലം സ്വന്തമാക്കി. ഇന്ത്യയുടെ ലോകേഷ്‌ സത്യനാഥൻ 7.97 മീറ്റർ ചാടി അഞ്ചാമതായി. വനിതകളുടെ ഷോട്ട്‌പുട്ടിൽ മൻപ്രീത്‌ ക‍ൗർ 17.49 മീറ്റർ എറിഞ്ഞ്‌ നാലാമതായി. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ പി യശസും സന്തോഷ്‌കുമാർ തമിഴരശനും ഫൈനലിൽ കടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home