10 ഇനങ്ങളുടെ മത്സരമായ ഡെക്കാത്‌ലണിൽ മലയാളി അത്‌ലീറ്റ്
print edition പത്തിൽ ഒന്നാമനാകാൻ തൗഫീഖ്

എൻ തൗഫീഖ്

ഫെബിൻ ജോഷി
Published on Sep 14, 2026, 01:51 AM | 1 min read
ആലപ്പുഴ: ആലപ്പുഴയിലെ മണ്ണഞ്ചേരിയെന്ന ഗ്രാമത്തിൽനിന്നും ഇന്ത്യക്കായൊരു സമ്പൂർണ അത്‌ലീറ്റ്. ഏഷ്യൻ ഗെയിംസിൽ 10 ഇനങ്ങളുടെ മത്സരമായ ഡെക്കാത്‌ലണിൽ എൻ തൗഫീഖ് ഇറങ്ങുന്നു. മെഡൽ പ്രതീക്ഷയിലാണ് ഇരുപത്തിരണ്ടുകാരൻ. നാടും അവനൊപ്പം നിൽക്കുന്നു. ജപ്പാനിലേക്ക് പുറപ്പെടുംമുമ്പ് തൗഫീഖ് സംസാരിക്കുന്നു.
മെഡൽ പ്രതീക്ഷ?
മെഡൽ നേടാനാകുമെന്നുതന്നെയാണ് പ്രതീക്ഷ. ഇന്റർ സ്‌റ്റേറ്റ് സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ പ്രകടനം (7,276 പോയിന്റ്) ആവർത്തിച്ചാൽ മെഡലുറപ്പാണ്. ഒരു മാസത്തിന്റെ ഇടവേളയിൽ രണ്ട് മീറ്റുകളിൽ മത്സരിക്കേണ്ടി വന്നതിനാൽ പൂർണ ശാരീരിക ക്ഷമതയിലല്ല യോഗ്യതാ മത്സരത്തിനിറങ്ങിയത്.
ഒരുക്കം എങ്ങനെ?
ഏഷ്യൻ ഗെയിംസ് യോഗ്യതക്കായി നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. ബംഗളൂരു സായിയിലാണ് പരിശീലനം. എട്ട് വർഷമായി കെ ഭൂപാലനാണ് പരിശീലകൻ. ജൂണിൽ റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ 7530 പോയിന്റുമായി വെള്ളി നേടി. മികച്ച വ്യക്തിഗത പോയിന്റ് നേട്ടമാണത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രാജ്യത്തെ മൂന്നാമത്തെ താരമായി. എന്നാൽ കോമൺവെൽത്ത് ഗെയിംസിന് യോഗ്യത ലഭിച്ചില്ല. ഇന്റർ സ്‌റ്റേറ്റ് മീറ്റിൽ അവസാന ഇനമായ 1500 മീറ്ററിൽ തിളങ്ങിയാണ് ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയത്.
വെല്ലുവിളികൾ എന്തൊക്കെ?
ഇക്കുറി ഏഷ്യൻ ഗെയിംസിൽ 8,000 പോയിന്റുകൾ മറികടന്ന മൂന്ന് താരങ്ങളുണ്ട് എന്നതുതന്നെയാണ് വലിയ വെല്ലുവിളി. ജപ്പാന്റെയും ചൈനയുടെയും താരങ്ങൾക്കൊപ്പം ഇന്ത്യയുടെ തേജസ്വിൻ ശങ്കറും. എന്തായാലും മികച്ച പ്രകടനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.










0 comments