തല ഉയർത്തി ജിവി രാജ

സ്കൂൾ ഒളിമ്പിക്-സിൽ സ്പോർട്സ് സ്കൂളുകളിൽ ചാമ്പ്യന്മാരായ തിരുവനന്തപുരം ജി വി രാജ ടീമിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ട്രോഫി സമ്മാനിക്കുന്നു
തിരുവനന്തപുരം
സ്‌പോർട്‌സ് ഡിവിഷനുകളിൽ ഇക്കുറിയും തിരുവനന്തപുരം ജിവി രാജ സ്‌പോർട്‌സ് സ്‌കൂൾ തിളങ്ങി. 57 പോയിന്റുമായി ഒന്നാമതെത്തി. ഏഴുവീതം സ്വർണവും വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി. സബ്‌ജൂനിയർ പെൺകുട്ടികളിലെ വ്യക്തിഗത ചാമ്പ്യനായ ശ്രീനന്ദയുടെ പ്രകടനമായിരുന്നു ശ്രദ്ധേയം. ലോങ് ജന്പിലും ഹൈജന്പിലും ചാമ്പ്യനായപ്പോൾ 80 മീറ്റർ ഹർഡിസിൽ വെള്ളി കിട്ടി. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ശ്രീഹരി കരിക്കൻ റെക്കോഡിട്ടു. സീനിയർ ആൺകുട്ടികളിൽ മുഹമ്മദ് അഷ്‌ഫാഖിന്റെ അഭാവത്തിലും ജിവി രാജ സ്വർണം വിട്ടുകൊടുത്തില്ല. മുഹമ്മദ് മൂസയിലൂടെ ഒന്നാംസ്ഥാനം നിലനിർത്തി.
റാഞ്ചിയിൽ നടക്കുന്ന ദക്ഷിണേഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതിനാൽ കഴിഞ്ഞ വർഷത്തെ മീറ്റ് റെക്കോഡുകാരൻ അഷ്‌ഫാഖ് മത്സരിച്ചിരുന്നില്ല. റാഞ്ചിയിൽ 400 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയിരുന്നു. റിലേ ഇനങ്ങളിലും മെഡൽ കിട്ടി.
രാജ്യത്തിന്റെ കായിക ചരിത്രത്തിൽ നിരവധി താരങ്ങളെ സംഭാവന നൽകിയ ജിവി രാജയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു കൊച്ചിയിൽ നടന്ന ആദ്യ സ്‌കൂൾ ഒളിമ്പിക്‌സിൽ കണ്ടത്. അതേ മികവ് നിലനിർത്താൻ അവർക്ക് കഴിഞ്ഞു.
പ്രതാപം നഷ്ടമായ കായിക സ്‌കൂളുകളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളാണ് ജിവി രാജ സ്‌കൂളിന്റെ ശക്തമായ വരവിന് വഴിയൊരുക്കിയത്. കെ എസ് അജിമോനാണ് പരിശീലകൻ.










0 comments