വാങ്ചുകിനെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധം; സമരത്തെ അടിച്ചമർത്താനുള്ള ശ്രമം കേന്ദ്രസർക്കാർ ഉപേക്ഷിക്കണം: സിപിഐ എം

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാരസമരം അനുഷ്ഠിച്ച വിദ്യാഭ്യാസ- സാമൂഹ്യ- പരിസ്ഥിതി പ്രവര്‍ത്തകൻ സോനം വാങ്‌ചുക്കിനെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടി അപലപനീയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ് ഇത് കാണിക്കുന്നത്. സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായും സിപിഐ എം പ്രസ്‌താവനയില്‍ പറഞ്ഞു.
കോക്രോച്ച് ജനതാ പാര്‍ടി (സിജെപി) നേതൃത്വത്തില്‍ കഴിഞ്ഞ 20 ദിവസത്തിലധികമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‍കി നിരാഹാര സത്യാഗ്രഹം അനുഷ്‌ടിക്കുകയായിരുന്നു സോനം വാങ് ചുക്. കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലൂടെ നടത്തുന്ന പരീക്ഷകളില്‍ തുടര്‍ച്ചയായി ക്രമക്കേട് നടക്കുന്നതിനാല്‍ ചുമതലയുള്ള വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സിജെപി നേതൃത്വത്തില്‍ സമരം നടക്കുന്നത്. ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥി സമരത്തെ വേട്ടയാടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പുകളെ തള്ളി വിദ്യാര്‍ഥികള്‍ നിരഹാര സമരം തുടരുകയാണ്.
ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.











0 comments