പ്രഗ്‌നാനന്ദയ്‌ക്കും നിഹാലിനും നാരായണനും സമനില
print edition ചെസ് ലോകകപ്പ് : നിപോയെ മടക്കി ദീപ്‌തായൻ

പനജി
ചെസ് ലോകകപ്പിൽ വൻ അട്ടിമറി നടത്തി ഇന്ത്യയുടെ ദീപ്‌തായൻ ഘോഷ്. റഷ്യൻ കരുത്തൻ നിപോംനിഷിയെ രണ്ടാം റൗണ്ടിലെ രണ്ടാം ഗെയിമിൽ ദീപ്‌തായൻ വീഴ്‌ത്തി.
രണ്ട് തവണ ലോക ചാന്പ്യൻഷിപ് ചലഞ്ചറും നിലവിലെ ലോക ബ്ലിറ്റ്‌സ് ചാമ്പ്യനുമായ നിപോയെ ആദ്യ ഗെയിമിൽ സമനിലയിൽ തളച്ചിരുന്നു. രണ്ടാം ഗെയിമിൽ കറുത്ത കരുക്കളുമായി ഇറങ്ങിയ ഇന്ത്യൻ താരം റഷ്യക്കാരന് ഒരു അവസരവും നൽകിയില്ല.
ലോകകപ്പിൽ ഏറ്റവും പ്രതീക്ഷയുള്ള താരമായിരുന്നു നിപോ. ആദ്യ റൗണ്ടിൽ മുപ്പത്തഞ്ചുകാരന് ബൈ കിട്ടിയിരുന്നു. രണ്ടാം റൗണ്ടിൽ റേറ്റിങ്ങിൽ പിന്നിലുള്ള ദീപ്‌തായനോട് പിടിച്ചുനിൽക്കാനായില്ല. ‘ചെസ് കരിയറിലെ ഏറ്റവും വലിയ വിജയം’ എന്നായിരുന്നു മൂന്നാം റൗണ്ടിലെത്തിയശേഷം കൊൽക്കത്തക്കാരൻ പറഞ്ഞത്. ആദ്യൗണ്ടിൽ ചൈനയുടെ പെങ് ഷിയോങ്‌ജിയാനെ തോൽപ്പിച്ചായിരുന്നു ഇരുപത്തേഴുകാരൻ മുന്നേറിയത്.
ലോക ചാന്പ്യൻ ഡി ഗുകേഷും അർജുൻ എറിഗെയ്‌സിയും പി ഹരികൃഷ്‌ണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ബൾഗേറിയുടെ മാർടിൻ പെട്രോവിനെ രണ്ടാം ഗെയിമിലും തോൽപ്പിച്ചായിരുന്നു എറിഗെയ്‌സിയുടെ മുന്നേറ്റം. റഷ്യയുടെ ആർസെനി നെസ്‌റ്ററോവിനെ രണ്ടാം ഗെയിമിൽ കീഴടക്കി ഹരികൃഷ്‌ണയും മൂന്നാംറൗണ്ട് ഉറപ്പാക്കി.
ആദ്യ ഗെയിം സമനിലയിൽ അവസാനിച്ചിരുന്നു. ഗുകേഷ് രണ്ടാം ഗെയിമിൽ കസാഖ്‌സ്ഥാന്റെ നോഗെർബക് കാസിബെക്കിനെ തോൽപ്പിച്ചു. ആദ്യ ഗെയിം സമനിലയായിരുന്നു. മൂന്നാംറൗണ്ടിൽ ജർമനിയുടെ ഫ്രെഡറിക് സ്വാനെയാണ് എതിരാളി.
അതേസമയം, ആർ പ്രഗ്‌നാനന്ദ രണ്ടാം ഗെയിമിലും സമനില വഴങ്ങി. ഓസ്‌ട്രേലിയയുടെ ടെമുർ കുയ്‌ബാകറോവുമായാണ് പോയിന്റ് പങ്കുവച്ചത്. ഇന്ന് നടക്കുന്ന ടൈബ്രേക്കിൽ മൂന്നാം റൗണ്ട് തീരുമാനമാകും.
മലയാളി താരങ്ങളായ നിഹാൽ സരിനും എസ് എൽ നാരായണനും സമനിലയാണ്. ജർമനിയുടെ കൗർകുലോസ് സ്‌റ്റമറ്റിസാണ് നിഹാലിന്റെ എതിരാളി. നാരായണന്റേത് ഇംഗ്ലണ്ടിന്റെ നികിത വിറ്റിയുഗോവും. ഇരുവരും ഇന്ന് ട്രൈബേക്കിൽ ഇറങ്ങും. അതേസമയം, അർജന്റീനയുടെ പന്ത്രണ്ട് വയസുകാരൻ ഒറോ ഫൗസ്‌റ്റിനോ തുടർച്ചയായ രണ്ടാം ഗെയിമിലും ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ സമനിലയിൽ തളച്ചു. ആദ്യ ഗെയിം ജയിച്ച വി പ്രണവ് രണ്ടാം ഗെയിമിൽ നോർവേയുടെ ആര്യൻ ടാരിയോട് തോൽവി വഴങ്ങി.
യുവതാരം ആരോണ്യക് ഘോഷിനെ രണ്ടാം ഗെയിമിലും തോൽപ്പിച്ച് അമേരിക്കയുടെ ലെവൻ അരോണിയൻ മൂന്നാം റൗണ്ടിലെത്തി. സൂര്യശേഖർ ഗാംഗുലി പുറത്തായി. ഡച്ചുകാരൻ അനിഷ് ഗിരി മൂന്നാംറൗണ്ടിലേക്ക് മുന്നേറി.










0 comments