print edition ചെസ് ലോകകപ്പ്: അർജുൻ ക്വാർട്ടറിൽ

പനജി: രണ്ട് തവണ ജേതാവായ അമേരിക്കയുടെ ലെവൻ അരോണിയനെ വീഴ്‌ത്തി ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി ചെസ് ലോകകപ്പിൽ ക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിലെ രണ്ടാം മത്സരത്തിൽ 38 നീക്കത്തിൽ ജയിച്ചാണ് കുതിപ്പ്. ആദ്യ കളി സമനിലയായിരുന്നു. തെലങ്കാന സ്വദേശിയായ ഇരുപത്തിരണ്ടുകാരന്റെ വിജയം 1.5–0.5 പോയിന്റുമായാണ്. സെമി ലക്ഷ്യമിട്ട് ചൈനയുടെ വെയി യിയെ നേരിടും. മറ്റൊരു ഇന്ത്യൻ താരമായ പി ഹരികൃഷ്‌ണ മെക്‌സിക്കോയുടെ ജോസ് മാർടിനെസുമായി രണ്ടാമത്തെ കളിയിലും സമനിലയിൽ പിരിഞ്ഞു. വിജയികളെ നിശ്‌ചയിക്കാൻ ഇന്ന് ടൈബ്രേക്കർ നടക്കും.
ഉസ്‌ബെകിസ്ഥാന്റെ ജാവോഖിർ സിൻഡറോവ് ജർമനിയുടെ ഫ്രെഡറിക് എസ്‌വാനെ കീഴടക്കി ക്വാർട്ടറിലെത്തി(1.5–0.5). ആദ്യ കളി ജയിച്ച സിൻഡറോവ് രണ്ടാമത്തേതിൽ സമനില വഴങ്ങി. ഉസ്‌ബെക് താരം നോഡിർബെകും അർമേനിയയുടെ ഗബ്രിയേൽ സർഗിസിയാനെ തോൽപ്പിച്ച് അവസാന എട്ടിൽ ഇടംപിടിച്ചു. ചൈനയുടെ വെയി യിയും ക്വാർട്ടറിലെത്തി. അമേരിക്കയുടെ സാം സെവിയനെ രണ്ടാമത്തെ മത്സരത്തിൽ പരായജപ്പെടുത്തി. 73 നീക്കത്തിലാണ് ജയം. ആദ്യ കളി സമനിലയായിരുന്നു.
റഷ്യക്കാർ തമ്മിലുള്ള പോരിൽ ആന്ദ്രേ എസിപെങ്കോയും അലക്‌സി ഗ്രെബ്‌നോവും വീണ്ടും സമനിലയിൽ അവസാനിപ്പിച്ചു. വിയറ്റ്‌നാം താരം ലിയം ലിയും ജർമനിയുടെ അലക്‌സാണ്ടർ ഡോൺചെങ്കോയും രണ്ടാമത്തെ കളിയിലും സമനില സമ്മതിച്ചു. റഷ്യക്കാരൻ ഡാനിൽ ഡുബോവ് അമേരിക്കയുടെ സാം ഷാങ്ക്‌ലാൻഡുമായി സമനില വഴങ്ങി. രണ്ട് കളിയും സമനിലയായതിനാൽ ഇന്നത്തെ ടൈബ്രേക്കർ വിജയികൾ ക്വാർട്ടറിലെത്തും.








0 comments